വീട്ടിൽ കഴിയണമെന്ന നിയമം ലംഘിച്ചു , വിഡിയോ പുറത്തുവിട്ടു; ദുബായിൽ യുവതി അറസ്റ്റിൽ
Mail This Article
ദുബായ്∙ വീട്ടിൽ കഴിയണമെന്ന ആരോഗ്യ സുരക്ഷ നിയമം ലംഘിച്ചതിന്റെ വിഡിയോ പുറത്തുവിട്ട യുവതിയെ ദുബായ് പൊലീസ് അറസ്റ്റു ചെയ്തു. ഫെഡറൽ ഐടി കുറ്റകൃത്യ പ്രതിരോധ നിയമപ്രകാരം അറസ്റ്റ് ചെയ്ത ഇവരെ പ്രോസിക്യൂഷനു കൈമാറി.
കോവിഡ് വൈറസ് തടയുന്നതിന്റെ ഭാഗമായി ജനങ്ങൾ അവരുടെ വീടുകളിൽ കഴിയണമെന്ന നിയമം യുഎഇയിൽ കർശനമാണ്. പൊലീസ് ഡ്രോണുകൾ അടക്കം ഉപയോഗിച്ചാണ് ദുബായിൽ ജനങ്ങളെ ബോധവൽക്കരിക്കുകയും പൊതു സ്ഥലങ്ങളിൽ നിന്നു വീടുകളിലേക്ക് തിരിച്ചയക്കുകയും ചെയ്യുന്നത്. ഇതിനിടെയാണ് അറബ് വംശജയായ യൂറോപ്യൻ പൗരത്വമുള്ള വനിത ആരോഗ്യ, സുരക്ഷാ നിയമം ലംഘിച്ചത്. വീട്ടിൽ നിന്ന് പുറത്തിറങ്ങിയുള്ള ദൃശ്യങ്ങൾ ഇവർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
10 ലക്ഷം ദിർഹം വരെ പിഴ, തടവ്
യുഎഇയിലെ ഐടി നിയമം ലംഘിക്കുന്നവർക്ക് വിഷയത്തിന്റെ ഗൗരവമനുസരിച്ച് വൻതുക പിഴയും തടവും ശിക്ഷ ലഭിക്കും. 2 ലക്ഷം ദിർഹമിൽ കുറയാത്തതും 10 ലക്ഷം ദിർഹമിൽ കവിയാത്തതുമായ തുകയുമാണ് ഐടി കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ. ചിലപ്പോൾ തടവും പിഴയും ഒന്നിച്ചും ഏതെങ്കിലും ഒരു ശിക്ഷയോ ലഭിക്കുമെന്ന് അധികൃതർ സൂചിപ്പിച്ചു.