സൗദിയില്‍ 112 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 3 മരണം, ആകെ രോഗബാധിതർ 1000 കടന്നു
Mail This Article
റിയാദ് ∙ സൗദി അറേബ്യയിൽ പുതുതായി 112 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 1012 ആയി. ഇതില്‍ 12 പേർ ക്വാറന്റീനിൽ ആയിരിക്കുമ്പോൾ രാജ്യത്തെത്തിയവരാണ്. 100 പേർ അണുബാധിതരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടതിലൂടെ പിടിപെട്ടതാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 33 പേരാണ് രോഗമുക്തി നേടിയത്. മൂന്ന് കോവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.
പുതുതായി രോഗം കണ്ടെത്തിയവർ ജിദ്ദ 13, തായിഫ് 18, മക്ക 26, റിയാദ് 34, അൽ ഖോബാർ 2, മദീന 3, ഖതീഫ് 5, ദമാം 6, ഖഫ്ജി 1, ബുറൈദ 1, ദഹ്റാൻ 1, ഹുഫൂഫ് 2 എന്നീ നഗരങ്ങളിൽ നിന്നുള്ളവരാണ്.
രാത്രി 7 മുതൽ രാവിലെ 6 വരെ പ്രഖ്യാപിച്ച കർഫ്യൂ തുടരുകയാണ്. റിയാദ്, മക്ക, മദീന എന്നീ ഇടങ്ങളിൽ ഇന്നു മുതൽ ഇത് 3 മണി മുതൽ ആരംഭിക്കും. കർഫ്യൂ സമയങ്ങളിൽ പുറത്തിറങ്ങിയാൽ കടുത്ത ശിക്ഷക്ക് വിധേയമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആദ്യം തവണ പതിനായിരം റിയാലും ആവർത്തിച്ചാൽ 20000 ഉം ആണ് പിഴ. 20 ദിവസം ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരും. കർഫ്യൂ ലംഘന ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിച്ചയാൾ 3 ദശലക്ഷം റിയാൽ പിഴയും 5 വർഷം തടവും ആണ് ശിക്ഷ ലഭിക്കുകയെന്ന് അധികൃതർ അറിയിച്ചു.
വിദേശികളും സ്വദേശികളും പരമാവധി താമസ സ്ഥലത്ത് നിന്ന് പുറത്തിറങ്ങരുതെന്നും വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ പറഞ്ഞു. ഒരു പ്രവിശ്യയിൽ നിന്ന് മറ്റൊരു പ്രവിശ്യയിലേക്ക് യാത്ര ചെയ്യാനും വിലക്കുണ്ട്. വെള്ളം, ഭക്ഷണം, മരുന്ന്, ആശുപത്രി എന്നിവ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരോ ഗവർണറേറ്റിലും കർശന പരിശോധനയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.