കുവൈത്തിൽ നിന്ന് 611 വിദേശികളെ സ്വന്തം രാജ്യങ്ങളിൽ എത്തിച്ചു
Mail This Article
കുവൈത്ത് സിറ്റി● കുവൈത്തിൽ നിന്ന് 611 വിദേശികളെ അവരുടെ രാജ്യങ്ങളിൽ എത്തിച്ചു. വിദേശത്ത് നിന്ന് 306 സ്വദേശികളും കുവൈത്തിൽ എത്തി.
ലബനനിൽ നിന്ന് 74, ഈജിപ്തിൽനിന്ന് 195, ബഹ്‌റൈനിൽ നിന്നു 37 സ്വദേശികളെയാണ് കുവൈത്തിൽ എത്തിച്ചത്. വിദേശങ്ങളിൽ കുടുങ്ങിയ സ്വദേശികളെ രാജ്യത്ത് തിരിച്ചെത്തിക്കുന്നതിന് ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണു നടപടി. ഒഴിപ്പിച്ചു കൊണ്ടുവരുന്ന പദ്ധതി 29 വരെ തുടരും. രാജ്യത്ത് തിരിച്ചെത്തിച്ചവരെ വിവിധ മേഖലകളിൽ ഒരുക്കിയ ക്വാറന്റീൻ സംവിധാനങ്ങളിലേക്കു മാറ്റി. കുവൈത്ത് എയർവെയ്സ്, ജസീറ വിമാനങ്ങൾ ചാർട്ടർ ചെയ്താണ് സ്വദേശികളെ എത്തിച്ചത്.
കുവൈത്തിൽനിന്ന് 342 ഈജിപ്തുകാരും 254 ഫിലിപ്പീൻസുകാരും 15 ബഹ്‌റൈൻ സ്വദേശികളുമാണ് അവരുടെ രാജ്യങ്ങളിലേക്ക് പോയത്. അതാതു രാജ്യങ്ങളിൽ നിന്നു വിമാനം അയച്ച് പൗരന്മാരെ കൊണ്ടുപോവുകയായിരുന്നു.
അതേസമയം, അഭ്യൂഹങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സർക്കാർ. മഹാമാരിക്കെതിരെ രാജ്യം പൊരുതുമ്പോൾ അതിന് പ്രയാസം സൃഷ്ടിക്കും വിധമുള്ള വിഡിയോ ക്ലിപ്പുകളും മറ്റും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു സർക്കാർ വക്താവ് താരീഖ് അൽ മിർസം പറഞ്ഞു. അത്തരം ക്ലിപ്പുകളും സന്ദേശങ്ങളും ഫോർവേഡ് ചെയ്യുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.