ഖത്തറിൽ അത്യാവശ്യമല്ലാത്ത വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിടും
Mail This Article
ദോഹ ∙ രാജ്യത്ത് ഇന്ന് മുതല്‍ അത്യാവശ്യമല്ലാത്ത വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിടും. ജ്യൂസ് കടകള്‍, കഫേകള്‍, വിദ്യാഭ്യാസ സേവന-സപ്പോര്‍ട് സെന്ററുകള്‍, കല-തിയേറ്റര്‍-വിനോദ സേവന കേന്ദ്രങ്ങള്‍, വിവാഹ, ഇവന്റ് സേവന കേന്ദ്രങ്ങള്‍, ഷൂ-വാച്ച് റിപ്പയര്‍ ബൂത്തുകള്‍ എന്നിവയെല്ലാമാണ് അടച്ചിടാന്‍ നിര്‍ദേശം. ക്രൈസിസ് മാനേജ്മെന്റ് സുപ്രീം കമ്മിറ്റി വക്താവും വിദേശകാര്യ സഹമന്ത്രിയുമായ ലുല്‍വ ബിന്ത് റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഖാദര്‍ വാര്‍ത്താസമ്മേളനത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.
അതേസമയം, ഫാര്‍മസി, ഭക്ഷ്യ വില്‍പ്പന ശാലകള്‍, ഗ്രോസറികള്‍, പാഴ്സലുകള്‍ അനുവദിച്ചിരിക്കുന്ന റസ്റ്ററന്റുകള്‍ എന്നിവ സാധാരണ പോലെ പ്രവര്‍ത്തിക്കും. ഇവ ഒഴികെയുള്ള മറ്റെല്ലാ വാണിജ്യ കേന്ദ്രങ്ങളും രാവിലെ 6 മുതല്‍ വൈകിട്ട് 7 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു എന്നും നിര്‍ദേശമുണ്ട്. വാണിജ്യവ്യവസായ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണിത്.
വീസ നീട്ടി നല്‍കും
ഓണ്‍ അറൈവല്‍, സന്ദര്‍ശക വീസയില്‍ എത്തിയിട്ടുള്ളവര്‍ക്ക് വീസ കാലാവധി കഴിഞ്ഞ് ഒരു മാസം കൂടി സമയപരിധി നീട്ടി നല്‍കും. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് അല്ലെങ്കില്‍ മെട്രാഷ് 2 വഴി വീസ പുതുക്കാം. ആഗോള തലത്തില്‍ വിമാനത്താവളങ്ങള്‍ അടച്ചിട്ട സാഹചര്യത്തിലാണ് വീസ കാലാവധി നീട്ടിയത്.