‘പാക്കിസ്ഥാൻകാരെ കൊണ്ടുപോകുന്നതു കണ്ടപ്പോൾ വിഷമം തോന്നി’; വിമാനത്താവളത്തിൽ കുടുങ്ങിയ ഇന്ത്യക്കാർ പറയുന്നു
Mail This Article
ദുബായ് ∙ ‘ഇങ്ങനെ എത്രനാൾ തുടരണമെന്ന് അറിയില്ല. വിമാനത്താവളവും അടച്ചു. ഇവിടുണ്ടായിരുന്നു പാക്കിസ്ഥാൻകാരെ പ്രത്യേക വിമാനത്തിൽ കൊണ്ടുപോകുന്നതു കണ്ടപ്പോൾ ഞങ്ങളുടെ അവസ്ഥയോർത്ത് വിഷമം തോന്നി’. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികളുടെ വാക്കുകളാണിത്. അഞ്ചു മലയാളികൾ ഉൾപ്പെടെ 25 ഇന്ത്യക്കാരാണ് വിമാനത്താവളത്തിലെ കസേരകളിലും നിലത്തുമായി കഴിയുന്നത്. ചിലർ എത്തിയിട്ട് എട്ടു ദിവസമായി. ഇന്നലെ വിമാനത്താവളം അടച്ചതോടെ ഇവരുടെ സ്ഥിതി കൂടുതൽ പരുങ്ങലിലാണ്. പുറത്തു നിന്നുള്ളവർക്ക് ഇവിടെ സഹായം എത്തിക്കാനുമാകില്ല.
ലിസ്ബൺ, ബുഡാപെസ്റ്റ്, ബാർസലോൺ, സിഡ്നി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ദുബായ് വഴി നാട്ടിലെക്കു യാത്രപോകാനെത്തി വഴിയിൽ കുടുങ്ങുകയായിരുന്നു ഇവർ. വിമാന സർവീസുകൾ ഇന്ത്യ നിർത്തലാക്കിയതോടെ ഇന്ത്യയിലേക്കു പോകാനോ എക്സിറ്റ് അടിച്ച് ഇറങ്ങിയതിനാൽ പുറപ്പെട്ട രാജ്യങ്ങളിലേക്കു മടങ്ങാനോ കഴിയില്ല. ഇതിനൊപ്പം മിക്ക രാജ്യങ്ങളും വിമാനത്താവളങ്ങളും അടച്ചതോടെ മിക്കവരും അക്ഷരാർഥത്തിൽ ഇവിടെ കുടുങ്ങുകയായിരുന്നു. ഇരട്ടകളായ തിരുവനന്തപുരം കരുംകുളം പുതിയതുറ സ്വദേശികൾ ജാക്സൺ, ബെൻസൺ, കൊച്ചിയിലേക്ക് പോകേണ്ടിയിരുന്ന അരുൺ കുമാർ, ജോസ്, രാജു നായർ എന്നിവരാണ് മലയാളികൾ. ജാക്സണും ബെൻസണും ലിസബണിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകാൻ 18ന് എത്തിയതാണ്.
മോസ്കോയിലേക്ക് പോകാൻ 21 ദുബായിലെത്തി കുടുങ്ങിയതാണ് രാജു നായർ. സിഡ്നിയിൽ നിന്ന് കൊച്ചിയിലേക്ക് മടങ്ങിപ്പോകാൻ എത്തിയതാണ് അരുൺകുമാർ. ഡൽഹിയടക്കം മറ്റു ഇന്ത്യൻ നഗരങ്ങളിലേക്ക് പോകാനുള്ളവരാണ് മറ്റുള്ളവർ. വിമാനത്താവളങ്ങൾ തുറന്നു നൽകാൻ ഇന്ത്യൻ അധികൃതർ തയാറല്ല. ഇവരെ ദുബായിൽ പുറത്തിറക്കാൻ യുഎഇ അധികൃതരും അനുമതി നൽകിയിട്ടില്ല. എമിറേറ്റ്സ് വിമാനകമ്പനി അധികൃതരും അനുഭാവ പൂർവമായ തീരുമാനം കൈക്കൊള്ളാത്തതാണ് ഇവർ വിമാനത്താവളത്തിൽ തുടരാൻ കാരണമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. ഇവരുടെ അവസ്ഥയറിഞ്ഞ് നോർക്ക അധികൃതരും ഇന്ത്യൻ കോൺസുലേറ്റും ഇടപെട്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല.
വിദേശ കാര്യ സഹമന്ത്രി വി.മുരളീധരനും ഇടപെട്ടിരുന്നു. ഇന്ത്യൻ കോൺസുലേറ്റ് ഫുഡ് കൂപ്പണും 170 ഡോളറും നൽകി. പക്ഷേ വിമാനത്താവളത്തിലെ ചെലവ് ഭിമമായതിനാൽ പലരുടെയും കയ്യിലെ തുക തീർന്നു. മിക്കവർക്കും പകരം മാറാൻ വസ്ത്രങ്ങളുമില്ല. ഇപ്പോഴാകട്ടെ വിമാനത്താവളത്തിലെ റസ്റ്ററന്റ് അടക്കം അടച്ചിട്ടിരിക്കുകയാണ്. കൊറോണ ഭീതിയും ഒഴിയുന്നില്ല. ഇന്നലെ ഇവരെ മുഴുവൻ കൊറോണ പരിശോധനയ്ക്കു വിധേയരാക്കി. കൂടുതൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും തുടർ നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയാണുള്ളതെന്ന് കോൺസൽ ജനറൽ വിപുൽ വെളിപ്പെടുത്തി. ഇവിടെ കുടുങ്ങിയിരുന്ന പാക്കിസ്ഥാൻകാരെ കഴിഞ്ഞദിവസം പ്രത്യേക വിമാനത്തിൽ കൊണ്ടുപോയിരുന്നു.