ADVERTISEMENT

ദുബായ് ∙ നേരിയ പനിയും ജലദോഷവും വന്നാൽ കൊറോണ ബാധിച്ചുവോയെന്ന അമിത ഉത്കണ്ഠ. കൊറോണ ബാധയെ തുടർന്നുള്ള സാമൂഹിക-സാമ്പത്തിക പ്രതിസന്ധികൾ ജോലിയെയും പ്രവാസ ജീവിതത്തെയും എങ്ങനെ ബാധിക്കുമെന്ന ആശങ്ക. ഒപ്പമുള്ളവർക്ക് കൊറോണ സ്ഥിരീകരിച്ചാൽ ഇനി  എന്ത് ചെയ്യുമെന്നോർത്തുള്ള മാനസിക സമ്മർദ്ദം... കോവി‍ഡ്–19 കാലത്ത് ഏറെപ്പേരും കടന്നു പോകാൻ സാധ്യതയുള്ള മാനസിക പ്രശ്നങ്ങളാണ് ഇവയെല്ലാം. 

മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്ന ഇത്തരം പ്രശ്‍നങ്ങൾ വലയ്ക്കുന്നുവെങ്കിൽ ഇനി മാനസികാരോഗ്യ വിദഗ്ദരോട് സംസാരിച്ചു പരിഹാരം കാണാം. മാനസികാരോഗ്യം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ യുഎഇ നിവാസികൾക്കായി മൈൻഡ്ടോക്ക് ഹെൽപ്പ് ലൈൻ തുറന്നിരിക്കുകയാണ് പ്രമുഖ ഹെൽത്ത്കെയർ ഗ്രൂപ്പായ വിപിഎസ് ഹെൽത്ത്കെയർ. ഇന്ത്യയിലെ മാനസിക-സാമൂഹിക പുനരധിവാസ കേന്ദ്രമായ കഡബംസ് ഗ്രൂപ്പുമായി ചേർന്നാണ്  മനഃശാസ്ത്ര വിദഗ്ദരുടെ സേവനം  ലഭ്യമാക്കിക്കൊണ്ടുള്ള  മൈൻഡ്ടോക്ക് സേവനം. 

മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബിക് തുടങ്ങിയ ഭാഷകളിൽ സേവനം

കൊറോണ വ്യാപനം തടയാൻ വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, ശാരീരിക അകലം പാലിക്കണം, യാത്രകൾ പാടില്ല, ക്വാറന്റീനിലാവണം തുടങ്ങിയ കർശന നിർദ്ദേശങ്ങൾ പലരെയും മാനസിക സമ്മർദ്ദത്തിന് അടിപ്പെടുത്തിയിട്ടുണ്ടാകുമെന്നാണ് മനഃശാസ്ത്ര വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്. കൊറോണ ജനങ്ങളിൽ സമ്മർദ്ദം വർധിപ്പിക്കാൻ കാരണമാകുന്നതായും മാനസികാരോഗ്യം ഉറപ്പാക്കാൻ പിന്തുണ നൽകണമെന്നുമാണ് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുള്ളത്. രോഗത്തെപ്പറ്റിയുള്ള ഭയവും ഉത്കണ്ഠയും കുട്ടികളിലും മുതിർന്നവരിലും മാനസിക സമ്മർദ്ദമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും ഇതിനെ മറികടക്കുന്നതിലൂടെ ഒപ്പമുള്ളവരെയും സമൂഹത്തെയും കരുത്തരാക്കാമെന്നുമാണ് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷന്റെയും ഉപദേശം.  മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബിക് തുടങ്ങിയ ഭാഷകളിൽ സേവനം ലഭ്യമാണ്.

ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂർ സേവനം വിഡിയോ കോൺഫറൻസിലൂടെ

മൈൻഡ്ടോക്ക് ഹെൽപ്പ്‍ലൈനിലൂടെ കൊറോണയുമായി ബന്ധപ്പെട്ട ഏതു മാനസിക പ്രശ്‍നങ്ങൾക്കും ജനങ്ങൾക്ക് ഡോക്ടർമാരുടെ സഹായം തേടാം. ആഴ്ചയിൽ മുഴുവൻ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനിൽ ആദ്യഘട്ടത്തിൽ പത്തോളം സൈക്കോളജിസ്റ്റുകളുടെ സഹായമാണ് ലഭ്യമാക്കുക. കുട്ടികളുടെയും യുവാക്കളുടെയും മുതിർന്നവരുടെയും മാനസികാരോഗ്യം, അഡിക്ഷൻ മെഡിസിൻ തുടങ്ങിയ മേഖലകളിൽ വൈദഗ്ദ്യമുള്ള ഡോക്ടർമാരാണ് ഹെൽപ്പ്‌ലൈനിലുള്ളത്. 

സേവനം ലഭ്യമാക്കാനായി 8005546 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് ഡോക്ടറുടെ അപ്പോയിന്റ്മെന്റ് എടുക്കുക. വിപിഎസ് ഹെൽത്ത്കെയർ വെബ്‌സൈറ്റ്  (www.vpshealth.com) സന്ദർശിച്ചും ഡോക്ടർമാരുടെ ഓൺലൈൻ അപ്പോയിന്റ്മെന്റ് ലഭ്യമാക്കാം. വിഡിയോ കോൺഫറൻസിലൂടെയാണ് ആൾക്കാരുമായി ഡോക്ടർമാർ ആശയവിനിമയം നടത്തുക. 

കൊറോണ  തടയാനുള്ള കർശന നടപടികളുടെ ഭാഗമായി ആൾക്കാർക്ക് മാനസിക സമ്മർദ്ദവും ഉത്ക്കണ്ഠയും പരിഭ്രാന്തിയുമൊക്കെ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അവരെ ആശുപത്രിയിൽ എത്തിക്കാതെ തന്നെ സഹായിക്കാനാണ് ശ്രമമെന്നും ദുബായിലെ വിപിഎസ്-മെഡിയോർ ആശുപത്രിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. റീന തോമസ് പറഞ്ഞു. മഹാമാരിയുടെ കാലത്തു ജനങ്ങൾക്ക് ആവശ്യമായ ശ്രദ്ധയും പരിചരണവും ലഭ്യമാക്കുകയെന്നത് കടമയാണെന്ന് വിപിഎസ് ഹെൽത്ത്കെയർ ദുബായ് ആൻഡ് നോർത്തേൺ എമിറേറ്റ്സ് സിഇഒ ഡോ. ഷാജിർ ഗഫാർ പറഞ്ഞു. മുതിർന്നവരും കുട്ടികളുമെല്ലാം അവരുടെ സാധാരണ ജീവിതത്തിൽ നിന്ന് മാറിനിൽക്കുകയാണ്. ഇതുണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ മറികടക്കാൻ വിദഗ്ദർ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

എന്തിനൊക്കെ പരിഹാരം? എന്തൊക്കെ സേവനങ്ങൾ?

ഉത്കണ്ഠ 

ഡിപ്രഷൻ 

അഡിക്ഷൻ 

സമ്മർദ്ദം മറികടക്കൽ 

വൈകാരിക പ്രശ്നങ്ങൾ 

ഒറ്റപ്പെടൽ 

ദുഃഖം 

മഹാമാരിയെ തുടർന്നുള്ള ഭയം 

വ്യക്തിപരമായ കൗൺസിലിങ്ങ് 

ഫാമിലി തെറാപ്പി 

ഓണലൈൻ കൗൺസിലിങ്ങ്

സേവനം എങ്ങനെ ലഭ്യമാക്കാം?

ടോൾ ഫ്രീ നമ്പറായ 8005546 വിളിച്ചു ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ലഭ്യമാക്കുക. അല്ലെങ്കിൽ വിപിഎസ് വെബ്‌സൈറ്റ് (https://www.vpshealth.com) സന്ദർശിച്ച് ഡോക്റുടെ അപ്പോയിന്റ്മെന്റ് നിശ്ചയിക്കുക. തുടർന്ന് അപ്പോയിന്റ്മെന്റ് പ്രകാരം വിഡിയോ കോളിലൂടെ കൺസൾട്ടേഷൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com