സ്വകാര്യ മേഖലയിൽ ജീവനക്കാരെ പിരിച്ചുവിടുകയോ ശമ്പളം തടയുകയോ ചെയ്യരുത്: സൗദി
Mail This Article
റിയാദ്∙ കോവിഡ് 19 മൂലം സ്വകാര്യമേഖലാ ജീവനക്കാരെ പിരിച്ചുവിടുകയോ ശമ്പളം തടയുകയോ ചെയ്യരുതെന്ന് സൗദി മാനവശേഷി, സാമൂഹിക മന്ത്രാലയം. തൊഴിലുടമയും തൊഴിലാളിയും പരസ്പര ധാരണയില്ലാതെ ഏകപക്ഷീയമായി തൊഴിലാളിയെ പിരിച്ചുവിടാന്‍ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ലെന്നും ശമ്പളം പിടിച്ചുവെക്കാൻ പാടില്ലെന്നും വ്യക്തമാക്കി. കമ്പനികള്‍ ഇത് പാലിച്ചില്ലെങ്കില്‍ 19911 നമ്പറിലോ മഅന്‍ ലിറസ്ദ് പോര്‍ട്ടല്‍ വഴിയോ പരാതിപ്പെടാമെന്നും അറിയിച്ചു.
സ്വദേശി ജീവനക്കാരെയും പിരിച്ചുവിടരുത്. പകരം സർക്കാർ സഹായ നിധിയായ ഗോസിയില്‍നിന്ന് അവരുടെ ശമ്പളത്തിന്റെ 60 ശതമാനമോ പരമാവധി 9000 റിയാലോ നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകാവുന്നതാണ്. മൂന്നു മാസം വരെ ഇങ്ങനെ നഷ്ടപരിഹാരം ലഭിക്കും. ഇതിനായി 900 കോടി റിയാലാണ് സൗദി നീക്കിവച്ചിരിക്കുന്നത്. സ്ഥാപനത്തില്‍ അഞ്ചോ അതില്‍ കുറവോ സൗദികളുണ്ടെങ്കില്‍ 100 ശതമാനം പേര്‍ക്കും 5ൽ കൂടുതലാണെങ്കില്‍ 70 ശതമാനം പേര്‍ക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക.