നാട്ടിൽ മരിച്ച ഭർത്താവിനെ കാണാനാകാതെ ദുബായിൽ പൊട്ടിക്കരഞ്ഞ ബിജിമോൾക്കു സഹായ ഹസ്തം
Mail This Article
ദുബായ് ∙ പ്രിയതമന്റെ മുഖം അവസാനമായി നേരിട്ടു ഒരു നോക്കു കാണാനാകാതെ ദുബായിൽ കുടുങ്ങിയ എറണാകുളം കളമശ്ശേരി മുനിസിപാലിറ്റി സ്വദേശിനി ബിജിമോൾക്ക് നോർക്കയുടെ സഹായഹസ്തം. ഇന്നലെ ബിജിമോളെ അബുഹായിലിലെ താമസ സ്ഥലത്ത് നിന്നു ദുബായ് കോൺസുലേറ്റിന്റെ സഹായത്തോടെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റി. ബിജിമോളുടെ കണ്ണീരിൽ കുതിർന്ന കഥ മനോരമ ഒാൺലൈനാണ് ലോകത്തെ അറിയിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ നോർക്കാ സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി പ്രശ്നത്തിൽ ഇടപെടുകയും ബിജിമോൾക്ക് സംരക്ഷണം ഉറപ്പാക്കുകയുേമായിരുന്നു. നോർക്ക പ്രതിനിധികളായി അൻപോടു യുഎഇ പ്രവർത്തകരായ ബദ്റുദ്ദീൻ പാണക്കാട്ടും ബിന്ദു നായരും ബിജിമോളെ സന്ദർശിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇന്ത്യൻ കോൺസുലേറ്റിനെ പ്രതിനിധീകരിച്ച് സാമൂഹിക പ്രവർത്തകൻ പ്രവീണും ബിജി മോളെ ബന്ധപ്പെട്ടു സഹായം വാഗ്ദാനം ചെയ്തു.
കോവിഡ്–19 കാരണം വിമാന സർവീസുകൾ നിർത്തലാക്കിയതോടെ നാട്ടിൽ മരിച്ച ഭർത്താവിന്റെ മുഖം അവസാനമായി നേരിട്ട് കാണാതെയും മൂന്നു മക്കളെ സാന്ത്വനിപ്പിക്കാനാകാതെയും അബുഹായിലിലെ താമസ സ്ഥലത്തിരുന്ന് കണ്ണീർ വാർത്ത ബിജി മോൾ ഏവരുടെയും ദുഃഖമായിരുന്നു. വാർത്ത കണ്ട് യുഎഇയിലെ ഒട്ടേറെ മനുഷ്യസ്നേഹികൾ ഇവരെ ബന്ധപ്പെടുകയും സഹായം വാഗ്ദാനം ചെയ്യുകയുമുണ്ടായി. ചിലർ ഇതിനകം സഹായം എത്തിച്ചിട്ടുണ്ട്. ഭക്ഷണസാധനങ്ങളും കുറേപ്പേർ എത്തിച്ചു. കൊറോണ വൈറസ് കാരണം ഇന്ത്യയിലേയ്ക്ക് വിമാന സർവീസുകൾ റദ്ദാക്കിയതോടെയാണ് മൂന്ന് മക്കളുടെ മാതാവായ ഇൗ യുവതിക്ക് അർബുദം ബാധിച്ച് മരിച്ച ഭർത്താവ് ശ്രീജിതി(37)ന്റെ മുഖം അവസാനമായി കാണാൻ സാധിക്കാതെയായത്. കഴിഞ്ഞ 9 മാസമായി ശ്രീജിത് വീൽചെയറിലായിരുന്നു കഴിഞ്ഞിരുന്നത്.
മൂന്ന് മാസം മുൻപാണ് രോഗിയായ ഭർത്താവിന് ചികിത്സയ്ക്കും പറക്കമുറ്റാത്ത മൂന്ന് പെൺകുട്ടികള്‍ക്ക് മികച്ച ജീവിതം നൽകാനും ആശിച്ച് മക്കളെ നാട്ടിലെ ബന്ധുവിനെ ഏൽപിച്ച് ബിജി ദുബായിലെത്തിയത്. യുഎഇ താമസ വീസയ്ക്കായി കളമശ്ശേരിയിലെ ഏജന്റിന് മൂന്ന് ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ ഇവിടെയെത്തിയപ്പോഴാണ് അത് സന്ദർശക വീസയാണെന്ന് തിരിച്ചറിഞ്ഞത്. തമിഴന്മാരിൽ നിന്ന് പലിശയ്ക്കായിരുന്നു മൂന്നു ലക്ഷം രൂപ വാങ്ങിച്ചതെന്ന് ബിജി പറഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ പരിചയക്കാരുടെ കൂടെ വളരെ ദുരിതത്തിൽ കഴിയുമ്പോഴാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്.
എന്നാൽ ഏജന്റ് ചതിച്ചതിനാൽ ജോലി ലഭിച്ചില്ല. ഇതിനിടെ ഇൗ മാസം 24നാണ് വിവാഹ വാർഷിക ദിനത്തിൽ ഭർത്താവ് വടക്കേപ്പുറം കല്ലങ്ങാട്ടുവീട്ടിൽ ശ്രീജിത് മരിക്കുകയായിരുന്നു. വിമാന സർവീസ് നിർത്തിവച്ചതിനാൽ ഇവർക്ക് നാട്ടിലേയ്ക്ക് പോകാനായില്ല. ഒടുവിൽ വിഡിയോകോണ്‍ഫറൻസ് വഴിയാണ് ആ മുഖം അവസാനമായി ദർശിച്ചത്. അച്ഛന്റെ മൃതശരീരം കണ്ടു നിലവിളിക്കുന്ന 15, 8, 5 വയസുള്ള മക്കളെ ഒന്നു സാന്ത്വനിപ്പിക്കാൻ പോലും അവർക്കായില്ല. ഇപ്പോൾ ബന്ധുക്കളുടെ സംരക്ഷണയിലാണ് മക്കളെന്നും അവർക്ക് എത്രകാലം സംരക്ഷിക്കാൻ സാധിക്കുമെന്ന് അറിയില്ലെന്നും ബിജി മനോരമ ഒാൺലൈനിനോട് പറഞ്ഞു. യതീഷ് എന്നയാളാണ് മൂന്ന് ലക്ഷം കൈക്കലാക്കി തന്നെ ചതിച്ചതെന്ന് ഇവർ കൂട്ടിച്ചേർത്തു. ഇവർക്കെതിരെ അന്വേഷണം നടത്തുമെന്നും ഹരികൃഷ്ണൻ വ്യക്തമാക്കി.
എത്രയും പെട്ടെന്ന് നാട്ടിൽ ചെന്ന് മക്കളെ കാണാനാണ് ഇൗ യുവതിയുടെ ഹൃദയം ഇപ്പോൾ പിടയ്ക്കുന്നത്. ഇന്ത്യയിലേയ്ക്ക് വിമാന സർവീസ് ആരംഭിച്ചാൽ ആദ്യ വിമാനത്തിൽ തന്നെ ഇവരെ കയറ്റിയയക്കാനാണ് അധികൃതരുടെ തീരുമാനം. നാട്ടിലുള്ള മക്കൾക്ക് വിദ്യാഭ്യാസത്തിന് സഹായം നൽകുമെന്നും അറിയിച്ചിട്ടുണ്ടെന്ന് ബിജിമോൾ പറഞ്ഞു.