വിദേശത്ത് ക്വാറന്റീനിലുള്ള മലയാളികൾക്ക് ബോധവൽക്കരണം നടത്തണം: ജെ.കെ. മേനോൻ
Mail This Article
കൊച്ചി/ ദോഹ ∙ ഖത്തർ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് ക്വാറന്റീനിൽ കഴിയുന്ന മലയാളികൾക്കായി സന്നദ്ധസംഘടനകളുമായി ബന്ധപ്പെട്ട് ബോധവത്കരണവും കൗൺസലിങ്ങും നടത്തണമെന്ന് ബെഹ്‌സാദ് ഗ്രൂപ്പ് ചെയർമാൻ ജെ.കെ. മേനോൻ. കോവിഡിനെതിരെ കേരളത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ പ്രവാസികളിൽ ആത്മവിശ്വാസം ഉണർത്തുന്നതാണെന്ന് അദ്ദേഹം. പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വീഡിയോ കോൺഫറൻസിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിൽ ആയിരത്തിലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
രോഗം ബാധിച്ചവരിൽ മലയാളികളുമുണ്ട്. രോഗബാധിതരിൽ ഭൂരിഭാഗവും തൊഴിലാളികളാണ്. അതുകൊണ്ട് തന്നെ വ്യവസായ മേഖല പൂർണമായും ലോക്ഡൗണിലാണ്. ക്വാറന്റീൻ ചെയ്യപ്പെടുകയെന്നുപറഞ്ഞാൽ ഒരു ശിക്ഷയെന്ന മട്ടിലാണ് ചിലരുടെ ധാരണ. ക്വാറന്റീൻ ചെയ്യുന്നത് സ്വയം സുരക്ഷയോടൊപ്പം മറ്റുള്ളവരുടെ സുരക്ഷയ്ക്ക് കൂടിയാണെന്ന് അവരെ ബോധ്യപ്പെടുത്താൻ ബോധവത്കരണവും കൗൺസലിങ്ങും നടത്തണം. ജോലി തേടി വന്ന നിരവധിപേരും അവരുടെ ബന്ധുക്കളുമെല്ലാം ഇപ്പോൾ ഖത്തറിലുണ്ട്. ഇവരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം സജ്ജമാക്കുന്നത് ഗുണകരമാകുമെന്നും തങ്ങളുടെയൊക്കെ കുടുംബം നാട്ടിൽ സുരക്ഷിതരാണെന്നറിയുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.