പെരുന്നാൾ ദിനത്തിൽ ദുബായിൽ തക്ബീർ മുഴങ്ങും
Mail This Article
ദുബായ്∙ സംഘടിത പെരുന്നാൾ നമസ്കാരം പള്ളികളിലില്ലെങ്കിലും പെരുന്നാൾ ദിനത്തിൽ തക്ബീർ മുഴങ്ങും. എമിറേറ്റിലെ വിവിധ മേഖലകളിലുള്ള പള്ളികളിൽ നിന്നു ഈദ് ദിനത്തിലെ പ്രത്യേക പ്രകീർത്തനമുണ്ടാകുമെന്ന കാര്യം ദുബായ് മതകാര്യ വകുപ്പാണ് അറിയിച്ചത്.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പെരുന്നാൾ നമസ്കാരം ഈദ് ഗാഹുകളിലോ പള്ളികളിലോ ഉണ്ടാവുകയില്ല. എന്നാൽ പെരുന്നാൾ പ്രഭാതത്തിൽ ഈദ് പ്രകീർത്തനങ്ങൾ കൊണ്ട് അന്തരീക്ഷം മുഖരിതമാകും. ലോകം നേരിടുന്ന വെല്ലുവിളികൾക്കിടയിലും മതപരമായ ചിഹ്നങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് മതകാര്യ വകുപ്പധികൃതർ പറഞ്ഞു. ദൈവിക പ്രകീർത്തനമായ തക്ബീർ പെരുന്നാൾ ദിനത്തിലെ പ്രധാന ചര്യയാണ്.
പ്രഥമ പെരുന്നാൾ ദിനത്തിൽ പള്ളികളിൽ നിന്നും പ്രഭാത ബാങ്ക് വിളിച്ച ശേഷമായിരിക്കും ഉച്ചഭാഷിണികളിലൂടെ തക്ബീർ കേൾപ്പിക്കുക. ആരോഗ്യ മന്ത്രാലയ മാർഗനിർദേശ പ്രകാരം സ്വദേശികളും വിദേശികളും വീട്ടിൽ തന്നെ കഴിയണമെന്ന് മതകാര്യ വകുപ്പിലെ മസ്ജിദുകളുടെ ചുമതലയുള്ള മുഹമ്മദ് അലി ബ്ൻ സായിദ് അൽ ഫലാസി അറിയിച്ചു.
പെരുന്നാൾ ദിനങ്ങളിൽ പുറത്തിറങ്ങുന്ന ഓരോ വ്യക്തികളും സാമൂഹിക അകലം പാലിക്കണം. മത നിയമമനുസരിച്ചും ദേശീയ താൽപര്യം പരിഗണിച്ചും സ്വന്തം രക്ഷയ്ക്കും സമൂഹ സുരക്ഷയ്ക്കും രോഗപ്രതിരോധ നിയമങ്ങൾ പാലിക്കണമെന്ന് അൽ ഫലാസി ഓർമിപ്പിച്ചു. ഗൾഫില്‍ ശനിയാഴ്ച പെരുന്നാളാകാനാണ് സാധ്യത.