സ്മാർട്ട് ഹെൽമെറ്റും പുതിയ ഇനം മാസ്കും: നൂതന സംവിധാനങ്ങളുമായി കുവൈത്ത്
Mail This Article
കുവൈത്ത് സിറ്റി∙ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ നൂതന സംവിധാനങ്ങളുടെ അരങ്ങേറ്റം. മുഖം മുഴുവൻ മറയുംവിധമുള്ള മാസ്ക് നിർമിച്ചാണ് സ്വദേശി യുവാക്കൾ രംഗത്തെത്തിയത്. ഫീൽഡിലുള്ള ആരോഗ്യ പ്രവർത്തകർക്ക് സ്മാർട്ട് ഹെൽമെറ്റ് നൽകുന്ന പദ്ധതി ആരോഗ്യമന്ത്രാലയവും ആരംഭിച്ചു. കുവൈത്തിൽ കണ്ടുപിടുത്തങ്ങളെ സഹായിക്കുന്നതിനായുള്ള സംഘത്തിലെ അംഗം കൂടിയായ മുബാറക് അൽ താഹിറിൻറെ നേതൃത്വത്തിലാണ് അഞ്ചംഗ സംഘം പുതിയ മാസ്ക് നിർമിച്ചത്.
ഉയർന്ന സുരക്ഷ ഉറപ്പുനൽകുന്നതാണ് മാസ്ക് എന്ന് താഹിർ പറഞ്ഞു. 1000 മാസ്ക് ദിവസവും നിർമിക്കാനാണ് പരിപാടി. ആവശ്യത്തിനനുസരിച്ച് ഉത്പാദനം വർധിപ്പിക്കും.
സുപ്രീം പ്ലാനിങ് കൗൺസിലിൻറെ അംഗീകാരത്തോടെയാണ് നിർമിതി. ധരിക്കാനും ഫിൽറ്ററുകൾ മാറ്റാനും എളുപ്പമാണ്. നിർമാണ വസ്തുക്കൾ ഉന്നത നിലവാരമുള്ളതും ത്വക്ക് സംബന്ധമായി പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാത്തവയുമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ പ്രായക്കാർക്കു ഉപയോഗിക്കാനാകുംവിധം വ്യത്യസ്ത വലുപ്പത്തിലുള്ള മാസ്കുകളാണ് നിർമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് പരിശോധനക്കായി ഫീൽഡിലുള്ള ഉദ്യോഗസ്ഥർക്ക് ആരോഗ്യമന്ത്രാലയം വിതരണം ചെയ്യുന്ന സ്മാർട്ട് ഹെൽമെറ്റ് രോഗികളെ കണ്ടെത്തുന്ന പ്രക്രിയ എളുപ്പമാക്കുമെന്നാണ് കരുതുന്നത്. സാൽമിയ മേഖലയിലുള്ളവർക്കാണ് ആദ്യഘട്ടത്തിൽ നൂതന ഹെൽമെറ്റ് നൽകിയത്. കാൽനടയാത്രക്കാരുടെ ശരീരോഷ്മാവ് കണ്ടെത്താൻ ഈ ഹെൽമെറ്റ് സഹായിക്കും. ഉദ്യോഗസ്ഥൻറെ കൈയിൽ കെട്ടിയ സ്മാർട്ട് വാച്ചിലാകും ഊഷ്മാവ് തെളിയുക. 2 മീറ്റർ അകലെയുള്ളവരുടെ ശരീരോഷ്മാവും ഈ രീതിയിൽ കണ്ടെത്താനാകും. പരിധിയിൽ കവിഞ്ഞ ഊഷ്മാവുള്ളവരെ ആൾക്കൂട്ടത്തിലും കണ്ടെത്താനാകുമെന്നതാണ് പ്രത്യേകത.