ജുമുഅ നമസ്കാരം നഷ്ടപ്പെട്ടതിന്റെ നൊമ്പരത്തിൽ വിശ്വാസികൾ
Mail This Article
കുവൈത്ത് സിറ്റി● വല്ലാത്ത ആത്മനൊമ്പരത്തിലായിരുന്നു ഇന്ന് വിശ്വാസികൾ. വിശുദ്ധമാസത്തിലെ അവസാന വെള്ളിയാഴ്ചയും ജുമുഅ നമസ്കാരം നഷ്ടപ്പെട്ടതിന്റെ നൊമ്പരം. വിശ്വാസികളെ പള്ളികളുമായി വളരെയേറെ അടുപ്പിക്കുന്ന മാസമാണ് റമസാൻ. അവസാനത്തെ വെള്ളിയാഴ്ച അവരെ സംബന്ധിച്ചെടുത്തോളം വികാരനിർഭരവുമാണ്.
വ്രതമാസം വിടപറയുന്നതിലെ പ്രയാസം പ്രാർഥനകൾ കൊണ്ട് മറികടക്കാൻ അവസാനത്തെ വെള്ളിയാഴ്ച പതിവിലും നേരത്തെ പള്ളികളിലെത്തി ഖുർആർ പാരായണവും ഇഅ്തികാഫുമൊക്കെയായി കഴിഞ്ഞിരുന്നവർക്ക് ഇത്തവണ അതെല്ലാം ഓർമ്മ മാത്രമായി. കോവിഡ് എന്ന മഹാമാരിയെ നേരിടുന്നതിനുള്ള പ്രതിരോധത്തിൻറെ ഭാഗമായുള്ള മുൻകരുതലുമായി അറഞ്ഞുകിടക്കുകയാണ് പള്ളികളെല്ലാം.
ഇന്നു ജുമുഅ നമസ്കാര സമയത്ത് നോവുന്ന ഹൃദയവുമായി അവർ വീടകങ്ങളിൽ ളുഹർ നമസ്കാരം നിർവഹിച്ചു. മൂന്നു മാസത്തോളമായി തുടരുന്ന ശീലം. പള്ളികളിൽ ബാങ്കുവിളി മാത്രമേയുള്ളൂ.റമസാൻ അവസാന വെള്ളിയാഴ്ചയിലും വിശ്വാസികൾ മനമുരുകി പ്രാർഥിച്ചു, മഹാമാരിയിൽ നിന്നുള്ള രക്ഷയ്ക്കായി, പഴയത് പോലുള്ള സാഹചര്യങ്ങളിലേക്ക് തിരിച്ചെത്തുന്നതിനായി.