ആപ് പറയും, അകലം നല്ലതാണ്; വിഡിയോ ഗെയിമുമായി ദുബായ് പൊലീസ്
Mail This Article
അബുദാബി∙ കോവിഡ് ജാഗ്രതയുടെ ഭാഗമായുള്ള ആരോഗ്യസുരക്ഷ കണക്കിലെടുത്ത് പുറത്തിറക്കിയ അൽഹൊസൻ മൊബൈൽ ആപ്ലിക്കേഷൻ എല്ലാവരും ഇൻസ്റ്റാൾ ചെയ്യണമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടു. ബ്ലൂടൂത്ത് വഴി കോവിഡ് ബാധിതരെയും സമ്പർക്കത്തിലിരിക്കുന്നവരെയും നിരീക്ഷിച്ച് വ്യക്തിക്കു മുന്നറിയിപ്പു നൽകാൻ സാധിക്കുന്നതാണ് ആപ്ലിക്കേഷൻ. ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തിന്റെയും ദേശീയ അത്യാഹിത ദുരന്ത നിവാരണ അതോറിറ്റിയും ചേർന്നാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്.
ഓരോരുത്തർക്കും നൽകുന്ന ക്യൂആർ കോഡിൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള പൂർണ വിവരങ്ങളുണ്ടാകും. ആരോഗ്യ വകുപ്പ് മുൻപ് തുടങ്ങിയ സ്റ്റേ ഹോം, ട്രേസ് കോവിഡ് ആപ്ലിക്കേഷനുകളെ ഇതിലൂടെ സംയോജിപ്പിക്കാനും സാധിക്കും. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തയാൾ സ്വതന്ത്രമായ സഞ്ചരിക്കുന്നതിനിടെ പരിസരത്ത് കോവിഡ് രോഗികളോ സമ്പർക്കത്തിലുള്ളവരോ ഉണ്ടെങ്കിൽ വിവരം ലഭിക്കുന്നതോടെ അവരിൽനിന്ന് അകലം പാലിക്കാൻ സാധിക്കുമെന്നതാണ് പ്രധാന നേട്ടം.
വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവർ നിർദേശങ്ങൾ എത്രത്തോളം പാലിക്കുന്നുണ്ടെന്ന് അധികൃതർക്കു ഇതുവഴി മനസിലാക്കാം. ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് ജാഗ്രതാ മുന്നറിയിപ്പുകൾ ഇതിലൂടെ ലഭ്യമാവുകയും ചെയ്യും. രോഗപരിശോധന നടത്തിയിട്ടുള്ളവർക്ക് ഇതുവഴി ഫലം അറിയാനും സംവിധാനമുണ്ട്. ആപ് സ്റ്റോർ, പ്ലേ സ്റ്റോർ എന്നിവയിൽനിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
വിഡിയോ ഗെയിമുമായി ദുബായ് പൊലീസ്
ദുബായ് ∙ കോവിഡ് മുൻകരുതലുകളെക്കുറിച്ചു ബോധവൽക്കരണവുമായി ദുബായ് പൊലീസിന്റെ വിഡിയോ ഗെയിം. സുരക്ഷിതരായിരിക്കുക എന്ന പേരിലുള്ള ഇ-ഗെയിമിൽ മുതിർന്നവർക്കും പങ്കെടുക്കാം. മാസ്കും ഗ്ലൗസും ധരിക്കേണ്ടതടക്കമുള്ള മുൻകരുതലുകളെക്കുറിച്ച് രസകരമായാണു വിഡിയോ ഗെയിം അവതരിപ്പിച്ചിരിക്കുന്നത്. ഹിന്ദിയടക്കമുള്ള ഭാഷകളിൽ ലഭ്യമാണ്. വെബ്സൈറ്റ്: staysafe.dubaipolicegames.com. നിർമിതബുദ്ധി ഉപയോഗപ്പെടുത്തിയുള്ള ഗെയിം ആണിതെന്ന് പൊലീസ് നിർമിതബുദ്ധി വിഭാഗം ജനറൽ ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് നാസർ അൽ റസൂഖി പറഞ്ഞു.