കുവൈത്തിൽ പതിവ് രീതിയിൽ വിമാന സർവീസ് പുനരാരംഭിക്കുന്നതിന് ആലോചന
Mail This Article
കുവൈത്ത് സിറ്റി● കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ പതിവ് രീതിയിൽ വിമാന സർവീസ് പുനരാരംഭിക്കുന്നതിന് ആലോചനകൾ തുടങ്ങി. ബന്ധപ്പെട്ട അധികൃതരുടെ അനുമതികൾ പൂർത്തിയാകുന്നതോടെ 3 ഘട്ടമായാകും സർവീസ് പൂർണരൂപത്തിൽ പുനഃസ്ഥാപിക്കുകയെന്ന് വ്യോമയാന വിഭാഗം വക്താവ് സഅദ് അൽ ഉതൈബി പറഞ്ഞു.
ആദ്യഘട്ടത്തിൽ ജിസിസി, മധ്യപൂർവ രാജ്യങ്ങളിലേക്കാകും സർവീസ്. മൊത്തം സർവീസിന്റെ 30% ആണ് അത്. രണ്ടാംഘട്ടത്തിൽ അറബ് രാജ്യങ്ങളിലേക്ക് കൂടി സേവനം തുടങ്ങുന്നതോടെ 60% ആകും. തുടർന്ന് മറ്റിടങ്ങളിലേക്കും വ്യാപിപ്പിച്ച് സർവീസ് 100% ആക്കും.
കർശന ആരോഗ്യ നിയന്ത്രണങ്ങളോടെയാകും വിമാനത്താവളം പ്രവർത്തിക്കുക. സാമൂഹിക അകലം, തെർമൽ ക്യാമറ ഉപയോഗം, വിമാനത്തിനകത്തെ മുൻകരുതലുകൾ എന്നിവയെല്ലാം ഉറപ്പാക്കും.
യാത്രക്കാർക്കായി ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന നിർദേശങ്ങൾ:
● മെഡിക്കൽ പരിശോധനയ്ക്കുള്ള സമയം കൂടി കണക്കാക്കി വിമാനത്താവളത്തിൽ 4 മണിക്കൂർ മുൻപ് എത്തണം.
● മാസ്കും കൈയുറയും ധരിക്കണം.
● ഹ്രസ്വയാത്രകളിൽ ഭക്ഷണം ഉണ്ടാകില്ല.
● വിഐപി ലോഞ്ചിൽ ബുഫെ ഒഴിവാക്കും.
● ലൈനപ്പ് കർശനമാക്കുന്നതിന് തറയിൽ സൂചികയുണ്ടാകും.
● കാഷ് ഇടപാട് ഉണ്ടാകില്ല.
● പാസേജുകൾ തമ്മിൽ ചില്ലുമറയുണ്ടാകും.
● വിമാനത്താവളത്തിലും വിമാനത്തിലും കയറും മുൻപ് തെർമൽ പരിശോധന.
● വിവിധയിടങ്ങളിൽ കൈകഴുകുന്നതിന് സാനിറ്റൈസേഷൻ പോയിൻറുകൾ.
വിമാനത്താവളം/ വിമാന ജീവനക്കാർക്ക്:
● ക്രൂ അംഗങ്ങൾ സംരക്ഷണ ഉപകരണങ്ങൾ ധരിക്കണം.
● യാത്രക്കാർ കോണിയിൽനിന്ന് വിമാനത്തിലേക്ക് കയറുന്ന ഭാഗത്ത് നിശ്ചിത അകലം പാലിച്ച് നിൽക്കണം.
● വ്യക്തിഗത ബാഗുകൾ വിമാന കാബിനുകളിൽ സൂക്ഷിക്കരുത്.
● ഓരോ സർവീസ് കഴിഞ്ഞാലും വിമാനവും ശുചീകരണ/വെൻറിലേഷൻ ഉപകരണങ്ങളും അണുമുക്തമാക്കണം.
● ടോയിലറ്റുകൾ അണുമുക്തമാണെന്ന് ഉറപ്പുവരുത്തണം.
● ടേക്ക് ഓഫ് സമയത്തും ലാൻഡിങ് കഴിഞ്ഞ് യാത്രക്കാർ ഇറങ്ങും മുൻപും വിമാനങ്ങളിലെ വെൻറിലേഷൻ, എയർകണ്ടീഷനിങ് സംവിധാനങ്ങൾ പ്രവർത്തിപ്പിക്കണം.
● ഹ്രസ്വ യാത്രകളിൽ ഭക്ഷണം വിതരണം ചെയ്യരുത്. ദീർഘയാത്രകളിൽ പാക്കറ്റ് ഭക്ഷണങ്ങൾ ആകാം. വിമാനത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 30-40% കുറവ് വരുത്തണം.
വിമാനത്താവളത്തിലെ വാണിജ്യസ്ഥാപനങ്ങൾക്ക്:
● യാത്രക്കാരുമായി ഇടപഴകുന്നതിനാൽ ആരോഗ്യ സംരക്ഷണത്തിനായുള്ള പ്രതിരോധ സംവിധാനം ഉറപ്പാക്കണം.
● സ്ഥാപനങ്ങൾ,ഇരിപ്പിടങ്ങൾ, ഹാളുകൾ എന്നിവ സദാ അണുനശീകരണ വിധേയമാക്കണം.
● പണമിടപാട് ഇ-സംവിധാനം വഴി മാത്രമായിരിക്കണം. കാഷ് ഇടപാട് പാടില്ല.