ADVERTISEMENT

ദുബായ്∙ സാധാരണക്കാരായ ഒട്ടേറെ പ്രവാസികളുടെ സ്വപ്നങ്ങൾ പാതിവഴിയിൽ കരിച്ചുകളഞ്ഞ മംഗലാപുരം വിമാന ദുരന്തത്തിന് ഇന്ന്(22)യ്ക്ക് പത്താണ്ട്. തീവ്ര ഓർമകളിൽ കഴിയുന്നവരുടെ മുന്നിലേയ്ക്ക് ഇപ്പോൾ വന്നെത്തുന്നത് പാക്കിസ്ഥാനിലെ വിമാനാപകട വാർത്തയും.

mangalapuram-jet-crash-2

2010 മേയ് 22ന് പുലർച്ചെ ഒന്നിനാണ് 158 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തമുണ്ടായത്. ദുബായിൽ നിന്ന് പുറപ്പെട്ട എഐ812 വിമാനം മംഗലാപുരം ബജ്പെ വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് തെന്നിമാറി വലിയ കുഴിയിലേയ്ക്ക് പതിക്കുകയായിരുന്നു. കണ്ണൂർ, കാസർകോട്, മംഗലാപുരം സ്വദേശികളായ 160 യാത്രക്കാരും ആറ് വിമാന ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇവരിൽ എട്ട് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. 

മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. യുഎഇയുടെ വിവിധ എമിറേറ്റുകളിൽ കഫ്റ്റീരിയ, ഗ്രോസറി തുടങ്ങിയ സ്ഥാപനങ്ങളിൽ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്തിരുന്നവർ മുതൽ ഉയർന്ന തസ്തികകളിൽ പ്രവർത്തിക്കുന്നവർ വരെ മരണത്തിന് കീഴടങ്ങി. സന്ദർശക വീസയിലെത്തി മടങ്ങുന്നവരും കൂട്ടത്തിലുണ്ടായിരുന്നു. പരുക്കുകളോടെ രക്ഷപ്പെട്ടവരിൽ മിക്കവരും പിന്നീട് പ്രവാസ ജീവിതത്തോട് വിടചൊവല്ലി. ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ മൂന്നാമത്തെ വിമാന ദുരന്തമായിരുന്നു മംഗലാപുരത്തേത്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ മനസിലിന്നും ദീപ്തസ്മരണകളായി വിമാനദുരന്തത്തിലെ ഇരകളുണ്ട്.  

mangalapuram-crash-site
ദുരന്തസ്ഥലത്തെ സ്മാരകം കാടുമൂടി നിലയിൽ.

പല മൃതദേഹങ്ങളും തിരിച്ചറിയാൻ സാധിക്കാത്ത വിധം കരിഞ്ഞു പോയതിനാൽ ഒന്നിച്ച് സംസ്കരിക്കുകയായിരുന്നു. വിമാനദുരന്തത്തിന്റെ ഓർമയ്ക്ക് അപകടം നടന്ന സ്ഥലത്ത് ചെറിയൊരു സ്മാരകം നിർമിച്ചിരുന്നുവെങ്കിലും അതിപ്പോൾ കാടുപിടിച്ച അവസ്ഥയിലാണ്. ഇവിടെ കമ്യൂണിറ്റി ഹാളും സ്മാരകങ്ങളും നിർമിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതെല്ലാം കടലാസിലൊതുങ്ങി. 

എന്നാൽ, മരിച്ചവരോടുള്ള അനാദരവായി ഇവരുടെ കുടുംബാംഗങ്ങൾക്ക് അർഹതപ്പെട്ട നഷ്ടപരിഹാരം നൽകാനും അധികൃതർ വൈമുഖ്യം കാണിച്ചു. പലരുടെയും കുടുംബാംഗങ്ങളും ബന്ധുക്കളുംനിയമയുദ്ധം നടത്തിയാണ് അർഹതപ്പെട്ടത് സ്വന്തമാക്കിയത്. നഷ്ടപരിഹാരം കൃത്യമായി വിതരണം ചെയ്യണമെന്നും മറ്റു നടപടികൾ പെട്ടെന്ന് പൂർത്തിയാക്കണം എന്നുമാവശ്യപ്പെട്ടും ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കാസർകോട് എംപി പി.കരുണാകരൻ മംഗലാപുരത്തെ എയർ ഇന്ത്യ ഓഫിസിന് മുൻപിൽ ധർണ നടത്തി. 

mangalore-crash

അപകടമുമുണ്ടായ ഉടൻ സിവിൽ വ്യോമയാന, എയർ ഇന്ത്യ, എയർപോർട്ട് ഉദ്യോഗസ്ഥരും ജീവനക്കാരും സംഭവ സ്ഥലത്ത് ഓടിയെത്തി നാട്ടുകാരോടൊപ്പം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അന്വേഷണത്തിന് ഉത്തരവിട്ടു. 2010 ജൂൺ മൂന്നിന് ഇന്ത്യൻ ഗവൺമെന്റ് എയർ സ്റ്റാഫ് മുൻ വൈസ് ചീഫ് എയർ മാർഷൽ ബുഷാൻ നിൽകാന്ത് ഗോഖലെയെ അന്വേഷണച്ചുമതല ഏൽപിച്ചു. സാധാരണ പറന്നിറങ്ങുന്ന സ്ഥലത്ത് നിന്ന് 2000 അടി(610 മീറ്റർ) മാറിയതാണ് അപകടത്തിന് കാരണമായത്. പൈലറ്റ് കോക് പിറ്റിൽ ഉറങ്ങിയതാണ് ഇതിന് വഴിവച്ചത്.

അപകടമുണ്ടായ ഉടൻ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷവും പരുക്കേറ്റവർക്ക് അരലക്ഷം രൂപയും അന്നത്തെ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന്റെ നാഷനൽ റിലീഫ് ഫണ്ടിൽ നിന്ന് അനുവദിച്ചു. കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പയും രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിച്ചു. മൊൻട്രിയൽ കോൺവൻസേഷൻ പ്രകാരമുള്ള 72 ലക്ഷം രൂപ വീതം ഓരോ ഇരയുടെയും കുടുംബത്തിന് നൽകാനും സിവിൽ വ്യോമയാന മന്ത്രാലയം ഉത്തരവിട്ടു. 12 വയസിന് മുകളിലുള്ളവർക്ക് 10 ലക്ഷം രൂപയും താഴെയുള്ളവർക്ക് അഞ്ചു ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപ വീതവും വിമാനക്കമ്പനിയും താൽക്കാലിക നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എയർ ഇന്ത്യ ജോലിയും വാഗ്ദാനം ചെയ്തു. പക്ഷേ, ഇതിൽ പലതും യാഥാർഥ്യമായില്ല. എന്ത് നഷ്ടപരിഹാരം ലഭിച്ചാലും തങ്ങളുടെ പ്രിയപ്പെട്ടവർ ഇനി തിരിച്ചുവരില്ലല്ലോ എന്നാണ് ദുഃഖാർത്തരായ കുടുംബാംഗങ്ങൾ പറയുന്നത്.‌‌

പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിന്റെ വിമാനമാണ് ഇന്നു രാവിലെ കറാച്ചിക്കടുത്തു ജനവാസ കേന്ദ്രത്തിൽ  തകർന്നു വീണത്. ലഹോറിൽ നിന്നു കറാച്ചിയിലേക്കു വരികയായിരുന്ന വിമാനം ജിന്ന രാജ്യാന്തര വിമാനത്താവളത്തിനു സമീപമാണു തകർന്നതെന്നു പാക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി വൃത്തങ്ങൾ പുറത്തുവിട്ട വിവരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com