ഔദ്യോഗിക അറവുശാലകളിൽ മാത്രം കശാപ്പ് മതിയെന്നു മുന്നറിയിപ്പ്
Mail This Article
അബുദാബി∙ പെരുന്നാൾ പ്രമാണിച്ച് മൃഗങ്ങളെ കശാപ്പുചെയ്യാൻ ഔദ്യോഗിക അറവുശാലകളെ മാത്രമേ ആശ്രയിക്കാവൂ എന്ന് അബുദാബി അഗ്രികൾചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി. വേണ്ടത്ര ആരോഗ്യ പരിശോധന നടത്താതെ മോശം അന്തരീക്ഷത്തിൽ മൃഗങ്ങളെ അറക്കുന്നതിനെതിരെ മുന്നറിയിപ്പു നൽകി.
പെരുന്നാൾ തിരക്ക് കണക്കിലെടുത്ത് അബുദാബിയിലെ അറവുശാലകളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി. അബുദാബി, ബനിയാസ്, ഷഹാമ, അൽവത്ബ എന്നീ അറവുശാലകളിലാണ് മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. ഉരുക്കളെ കൊണ്ടുവന്ന് ശാസ്ത്രീയമായി അറത്ത് മാംസമാക്കി കൊണ്ടുപോകാം. പൊതുജനാരോഗ്യം കണക്കിലെടുത്ത് വൻ സുരക്ഷാ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ജനങ്ങളുടെ ആരോഗ്യസുരക്ഷയ്ക്കു ഭീഷണിയാകുംവിധം പൊതുനിരത്തിൽ ഉരുക്കളെ അറക്കാൻ പാടില്ലെന്ന് നഗരസഭ വ്യക്തമാക്കി. മൃഗ ഡോക്ടർ പരിശോധിച്ച് രോഗങ്ങളില്ലെന്ന് ഉറപ്പാക്കിയ ശേഷമേ മൃഗങ്ങളെ കശാപ്പ് ചെയ്യാവൂ. അറവുശാലകളിൽ ഇതിന് സൗകര്യമുണ്ട്. സാങ്കേതിക യോഗ്യതയും ലൈസൻസും ഉള്ളവർക്കു മാത്രമേ മൃഗങ്ങളെ കശാപ്പിന് അനുവാദമുള്ളൂ. അല്ലാത്തവ നിയമലംഘനമാണെന്നും വ്യക്തമാക്കി.
കശാപ്പ് ശാലകൾ ഉച്ചവരെ മാത്രം
ഷാർജ ∙ അറവുശാലകൾക്ക് പ്രത്യേക മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കണം. രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് പ്രവർത്തനം. മുൻകൂട്ടി ബുക്ക് ചെയ്തവർക്കു മാത്രമാണ് പ്രവേശനം. ഫോൺ: 065691905.
നിയമവിരുദ്ധമായി കശാപ്പ് നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും.
അംഗീകൃത കേന്ദ്രങ്ങളിൽ നിന്നല്ലാതെ മാംസം വാങ്ങുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കേണ്ട നമ്പർ: 993