ADVERTISEMENT

കുവൈത്ത് സിറ്റി∙ പ്രവാസികളുടെ തിരിച്ചുപോക്ക് കേരളത്തിന് പ്രതിസന്ധിയല്ല, മറിച്ച് പ്രയോജനമാണ് ഉണ്ടാക്കുകയെന്ന് പ്രമുഖ വ്യവസായി കെ.ജി.ഏബ്രഹാം. ഞങ്ങളും നിങ്ങളും എന്നതിന് പകരം നമ്മൾ എന്ന വികാരം അംഗീകരിക്കുകയാണ് അതിന് ആദ്യം വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി പുനരധിവാസം സംബന്ധിച്ച് മലയാള മനോരമ സംഘടിപ്പിച്ച വെബിനാർ ചർച്ചകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സുതാര്യത ഉറപ്പാക്കണം 

പ്രതിസന്ധികൾക്ക് പകരം ഇന്ത്യയിൽ വലിയ മാറ്റത്തിനുള്ള അവസരമാണ് മുൻപിലുള്ളത്. ആഗോളതലത്തിൽ ചൈന ഒറ്റപ്പെട്ട നിലയിലാണ്. അതിൻ‌റെ ഗുണം ലഭിക്കുക ഇന്ത്യക്കാണ്. അതിൽ കേരളത്തിനും പങ്കാളിത്തം ലഭിക്കും. ബ്യൂറോക്രസിയും രാഷ്ട്രീയ നേതൃത്വവും അതിനനുസരിച്ച് ഗുണപരമായ മാർഗത്തിലേക്ക് വരികയാണ് പ്രധാനമായും വേണ്ടത്. 

ബ്യൂറോക്രസിയുടെയും രാഷ്ട്രീയ നേതൃത്വത്തിൻ‌റെയും പ്രവർത്തനങ്ങളിൽ സുതാര്യത വേണം. അവരുടെ പ്രവർത്തനം അവർക്കുവേണ്ടി എന്ന നിലമാറ്റി രാജ്യത്തിനുവേണ്ടി എന്നുതന്നെയാക്കണം. 

നിക്ഷേപകരെ ആകർഷിക്കാൻ സർക്കാർ പ്രഖ്യാപിക്കുന്ന ഇളവുകൾ നല്ലതാണ്. ഒരു നിക്ഷേപകൻ എത്തിയാൽ തന്നെ ആയിരം പേർക്ക് തൊഴിൽ ലഭിക്കും.

അനുഭവജ്ഞാനം മുതൽക്കൂട്ടാകും

വിദേശത്ത് നിന്ന് സാധാരണക്കാരും തിരിച്ചെത്തുന്നത് അനുഭവ പരിജ്ഞാനവുമായാണ്. ആ അനുഭവ സമ്പത്ത് തന്നെയാകും ഏറ്റവും വലിയ കരുത്തും.ഏത് തൊഴിലിലായാലും കേരളത്തിൽ ലഭിക്കുന്നതിനെക്കാൾ മെച്ചപ്പെട്ട പരിശീലനം വിദേശങ്ങളിൽനിന്ന് നേടിയിട്ടുണ്ടാകും. തന്റെ കമ്പനിയിൽ 150 ദിനാർ ശമ്പളത്തിന് ലേബർ ആയി വന്നവർ നാലക്ക ശമ്പളം വാങ്ങുന്ന അത്രയും വൈദഗ്ധ്യം നേടിയവരായി മാറിയ അനുഭവമുണ്ട്. സർട്ടിഫിക്കറ്റ് കൈവശമുള്ള എൻ‌ജിനീയർമാരെക്കാൾ വൈദഗ്ധ്യം അത്തരം ആളുകളിൽ നിന്ന് ലഭിക്കുകയും ചെയ്യും. 

നിയമം ജനങ്ങൾക്കുള്ളതാകണം

നിയമം എന്നത് ജനങ്ങൾക്ക് പ്രയോജനത്തിലുള്ളതാകണം. നിയമപരമായ കാര്യങ്ങളിലും ചിലപ്പോൾ  നിക്ഷേപകരുടെ ഭാഗത്ത് നിന്നും വീഴ്ചകൾ വന്നേക്കാം. അവ പരിഹരിക്കുന്നതിനുള്ള വഴികളാണ് വേണ്ടത്. നിർമ്മിതി തന്നെ ഇല്ലാതാക്കുന്ന സമീപനം പാടില്ല. അങ്ങനെ പൊളിച്ചുനീക്കുന്നത് വഴി ജനങ്ങൾക്കോ നാടിനോ ഒരു ഗുണവും ലഭിക്കില്ല. നിക്ഷേപകൻ‌റെ അന്ത്യം മാത്രമായിരിക്കും ഫലം.

വിനോദസഞ്ചാരെ മേഖലയിൽ സാധ്യതകൾ ഏറെ

വിനോദസഞ്ചാര മേഖല കേരളത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. അത് പ്രയോജനപ്പെടുത്തുന്നതിന് ഏറ്റവും ഉചിതമായ കാലമാണ് പ്രതീക്ഷിക്കുന്നത്. വൻ‌കിട പദ്ധതികൾക്ക് പുറമെ കായലുകളും തോടുകളും പ്രയോജനപ്പെടുത്തി ആഭ്യന്തര ടൂറിസത്തിന് പുതിയ മാനങ്ങൾ നൽകാൻ കഴിയും. ആലപ്പുഴ കായലിൽ വഞ്ചിവീടുകൾ ഒഴുകുന്നത് പോലെ കൊച്ചരുവികളിൽ കൊച്ചുവഞ്ചികളിൽ സഞ്ചാരമൊരുക്കുന്ന പദ്ധതി സാധ്യമാകും. ഡിസ്കവറി ചാനലുകളിൽ കാണുന്നതിനെക്കാൾ മനോഹര കാഴ്ചയാകും അത് സമ്മാനിക്കുക. സീസൺ കഴിഞ്ഞാൽ കയറ്റിവക്കുന്ന കൊച്ചുവള്ളങ്ങൾ ഉപയോഗിക്കാനുമാകും.

നിക്ഷേപകരും ജീവനക്കാരും ഐക്യത്തിൽ വർത്തിക്കണം

നിക്ഷേപകരും അവരുടെ ജീവനക്കാരും തമ്മിലും മെച്ചപ്പെട്ട സഹകരണമുണ്ടാകണം. ഗൾഫിൽ വിജയിച്ച ഏത് പദ്ധതിയിലും ഈ സഹകരണം കാണാനാകും. എന്നാൽ കേരളത്തിലെ അവസ്ഥ അങ്ങനെയല്ല. മുതലാളിയും തൊഴിലാളിയും തമ്മിൽ അന്തരമുണ്ടാകുന്നു. ഇല്ലെങ്കിൽ അതുണ്ടാക്കാൻ ബാഹ്യ ഇടപെടലുകളും ഉണ്ടാകുന്നു. നിക്ഷേപമിറക്കുന്നവരും ജോലി ചെയ്യുന്നവരും ഒന്നാണെന്ന മാനസികാവസ്ഥ വളർത്താൻ സാധിക്കണം. വിദേശങ്ങളിൽ നിന്ന് തിരിച്ചെത്തുന്നവരിലും വേണം പുതിയ ബോധം. പഴയകാലങ്ങളിലേത് പോലെ കലുങ്കുകളിലിരുന്ന് സമയം കളയുന്നതിന് പകരം ജോലി ചെയ്യാൻ സന്നദ്ധമെന്ന് സ്വയം തീരുമാനിക്കണം. ഒന്നുമില്ലെങ്കിൽ ഉള്ളയിടങ്ങളിൽ കൃഷിയിറക്കാനെങ്കിലും തയാറാകണം. 

പരിസ്ഥിതിയുടെ പേരിൽ തടസങ്ങൾ കുറക്കണം 

പരിസ്ഥിതിയുടെ പേരിലുള്ള മുടക്ക് ന്യായങ്ങൾ ഇല്ലാതാക്കണം. തൊട്ടതും വെച്ചതുമെല്ലാം പരിസ്ഥിതിയുടെ പേരിൽ കുറ്റകരമാകുന്ന അവസ്ഥയുണ്ട്. ആവശ്യമായ കാര്യങ്ങളിൽ പരിസ്ഥിതിവാദികൾ ഇടപെടുന്നുമില്ല. അങ്ങനെയായിരുന്നുവെങ്കിൽ എറണാകുളം ഉൾപ്പെടെ പലയിടങ്ങളിലും ചാലുകളിൽ മാലിന്യം എത്തില്ലായിരുന്നു. 

നിക്ഷേപമിറക്കാൻ തയാർ

കേരളത്തിൽ നിക്ഷേപമിറക്കാൻ തയാറാണ്. തിരുവല്ലയിലും ചെങ്ങനാശേരിയിലും എറണാകുളത്തുമായി 3 പദ്ധതികൾ ആഗ്രഹിക്കുന്നുണ്ട്. ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ ശൃംഖല എന്നിവയാണ് അവ. അതിന് പുറമെ എറണാകുളത്ത് വിപുലമായ തോതിൽ കൃഷി സംവിധാനവും ആലോചിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com