എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ അനുമതി നൽകി യുഎഇ
Mail This Article
ദുബായ് ∙ യുഎഇയിലെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് അധികൃതർ അനുമതി നൽകി. ഇതോടെ 26നു പരീക്ഷകൾ പുനരാരംഭിക്കുമെന്ന് ഉറപ്പായി. 30 വരെയാണ് പരീക്ഷ.
ഗൾഫ് നാടുകളിൽ യുഎഇയിൽ മാത്രമാണ് കേരള സിലബസിൽ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നടക്കുന്നത്. ഇരുവിഭാഗങ്ങളിലുമായി 1584 പേർ പരീക്ഷയെഴുതും.
603 പേർ എസ്എസ്എൽസി, 490 പേർ പ്ലസ് വൺ പരീക്ഷയെഴുതും. പ്ലസ്ടുവിന് 491 വിദ്യാർഥികളും ഉണ്ട്. യുഎഇയിൽ 9 സ്കൂളുകളിലാണ് കേരള സിലബസുള്ളത്.
കടുത്ത നിബന്ധനകളോടെയാണ് യുഎഇ അധികൃതർ പരീക്ഷാ നടത്തിപ്പിന് അനുമതി നൽകിയത്. വിദേശ നാടുകളിലെ സർക്കാരിന്റെ അനുമതി അനുസരിച്ചാവും അവിടങ്ങളിൽ പരീക്ഷയെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു.
വൈകിയാണെങ്കിലും അനുമതി ലഭിച്ചതോടെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെ ആശങ്കകൾ ഒഴിഞ്ഞു. അനുമതി വൈകിയപ്പോൾ നാട്ടിൽ പോയി പരീക്ഷ എഴുതണോ എന്ന സംശയത്തിലുമായിരുന്നു ചിലർ.
എന്നാൽ അവിടെ ചെന്നാലും 28 ദിനം ക്വാറന്റീനിൽ കഴിയണം എന്നു വന്നതോടെ ആ തീരുമാനവും മാറ്റേണ്ടി വന്നു.
പരീക്ഷയ്ക്കുള്ള നിബന്ധനകൾ
ഒരു ക്ലാസിൽ 30% കുട്ടികളിൽ കൂടുതൽ ഇരിക്കരുത്. ഡോക്ടറും നഴ്സും ഉൾപ്പെട്ട മെഡിക്കൽ സംഘം വേണം, സ്കൂൾ ജീവനക്കാരും രക്ഷിതാക്കളും വിദ്യാർഥികളും അൽ ഹോസൻ(ALHOSN UAE) ആപ്പ് ഡൗൺലോഡ് ചെയ്യണം, എല്ലാവരും െഹൽത്ത് ഡിക്ലറേഷൻ ഫോം നൽകണം,14 ദിവസത്തെ യാത്രാവിവരങ്ങൾ നൽകണം തുടങ്ങി ഒട്ടേറെ നിബന്ധനകളോടെയാണ് പരീക്ഷാ നടത്തിപ്പിന് അനുമതി.