വ്രതാനുഷ്ഠാന നിറവിൽ ഈദുൽ ഫിത്ർ; ആഘോഷമില്ലെങ്കിലും മനം നിറയെ പെരുന്നാൾ
Mail This Article
അബുദാബി∙ ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിനു പരിസമാപ്തി കുറിച്ചുകൊണ്ട് ഗൾഫിലെ വിശ്വാസികൾ ഈദുൽ ഫിത്ർ ആഘോഷത്തിലേക്ക്. കോവിഡ് നിയന്ത്രണം നിലനിൽക്കുന്നതിനാൽ ഇത്തവണ ആഘോഷം വീടുകളിൽ മാത്രമായി ഒതുക്കണമെന്ന കർശന നിർദേശമുണ്ട്. രോഗപ്പകർച്ച തടയുന്നതിനും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി പൊതു പരിപാടികളോ കൂട്ടംകൂടിയുള്ള ആഘോഷങ്ങളോ പാടില്ലെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
കോവിഡ് കാലത്തെ നിയന്ത്രണം ലംഘിച്ച് മതിമറന്നുള്ള ആഘോഷം നടത്തുന്നത് വിശ്വാസിക്കു ചേർന്നതല്ലെന്നു അബുദാബി മുസഫയിലെ മസ്ജിദ് ഹമദ് റാഷിദ് അൽ ഹാജിരിയിലെ ഇമാം അബ്ദുൽ ജബ്ബാർ ഹുദവി കോട്ടുമല പറഞ്ഞു. റമസാനിലൂടെ നേടിയെടുത്ത ജീവിത വിശുദ്ധി നഷ്ടപ്പെടുത്തരുത്. ഈ ആത്മചൈതന്യം തുടർജീവിതത്തിന് ഊർജമാക്കണം.
സമൂഹമാധ്യമങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ആശംസ അറിയിക്കാനും സന്തോഷം പങ്കിടാനും ശ്രമിക്കണം.
വെർച്വൽ കാലത്ത് ലോകത്തിന്റെ ഏതു കോണിലിരിക്കുന്ന ബന്ധുവിനെയും ദൃശ്യങ്ങളിലൂടെ വീട്ടിലെത്തിച്ച് ഇത്തവണത്തെ ആഘോഷങ്ങൾ വ്യത്യസ്തമാക്കാം. ഇതുവഴി കുടുംബ സൗഹൃദ സന്ദർശനങ്ങൾ ഒഴിവാക്കാം.
ആഘോഷങ്ങളിൽ മറക്കരുത് ആരോഗ്യ സുരക്ഷ
ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിപറഞ്ഞു കൊണ്ടാണ് പെരുന്നാൾ ആഘോഷിക്കുന്നത്. പ്രത്യേകിച്ച് ആരോഗ്യമാണ് ഏറ്റവും നല്ല അനുഗ്രഹമെന്ന് തിരിച്ചറിയുന്ന വർത്തമാന കാലഘട്ടത്തിൽ അതു കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം ഓരോരുത്തർക്കും ഉണ്ടെന്നു മറക്കരുത്.
വ്രതാനുഷ്ഠാനത്തിലൂടെ നേടിയ ആഹാര ക്രമവും നിയന്ത്രണവും തുടർജീവിതത്തിലേക്കും ഒരു പാഠമാകണമെന്നും അദ്ദേഹം നിർദേശിച്ചു.
പാവങ്ങളോടുള്ള കരുതൽ തുടരാം
പട്ടിണിപ്പാവങ്ങളോടുള്ള കരുണ എപ്പോഴും ഉണ്ടാകണമെന്ന സ്വയം ഓർമപ്പെടുത്തുന്നതാണ് വ്രതാനുഷ്ഠാനത്തിന്റെ അവസാന ഘട്ടത്തിലുള്ള ഫിത്ർ സക്കാത്ത്. കോവിഡ് കാലഘട്ടത്തിൽ നേരത്തെ തന്നെ ഇത് വിതരണം ചെയ്യുന്നതിനു വിരോധമില്ലെന്നു മതവിധിയുണ്ടായിരുന്നു.
കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് വീട്ടുടമസ്ഥനാണു ഫിത്ർ സർകാത്ത് നൽകേണ്ടത്. അതതു പ്രദേശത്തെ പ്രധാന ധാന്യമാണു ഫിത്ർ സകാത്ത് (ഏകദേശം രണ്ടര കിലോ) നൽകേണ്ടതെങ്കിലും പണമായി നൽകുന്നതിനും വിരോധമില്ല. യുഎഇ മതകാര്യ മന്ത്രാലയം 20 ദിർഹമാണു ഫിത്ർ സകാത്തായി നിശ്ചയിച്ചിരിക്കുന്നത്.
മുന്നറിയിപ്പായി തക്ബീർ
പുലർച്ചെ നടക്കുന്ന പെരുനാൾ നമസ്കാരത്തിന്റെ മുന്നറിയിപ്പായി 10 മിനിറ്റ് മുൻപ് പള്ളികളിൽനിന്ന് തക്ബീർ കേൾപിക്കും. 10 മിനിറ്റിനുശേഷം വീടുകളിൽ നമസ്കാരം തുടങ്ങാം. കുടുംബനാഥന്റെ നേതൃത്വത്തിൽ അംഗങ്ങൾ ഒന്നിച്ചു നമസ്കരിക്കാം. ഒറ്റയ്ക്ക് നമസ്കരിക്കുന്നതിലും വിരോധമില്ല. ഐഛിക പ്രാർഥനകളിൽ സവിശേഷ പ്രാധാന്യമുണ്ട് പെരുന്നാൾ നമസ്കാരത്തിന്.
സമയം അറിയിക്കാനുള്ള മുന്നറിയിപ്പായാണ് പള്ളികളിൽ തക്ബീർ മുഴക്കുന്നത്. ഇതു കേട്ട് നമസ്കരിക്കാനായി ജനങ്ങൾ പള്ളികളിലേക്ക് പോകരുതെന്നും മതകാര്യവകുപ്പ് ഓർമിപ്പിക്കുന്നു. ഇത്തരമൊരു സംശയം ഒഴിവാക്കാൻ വിവിധ രാജ്യക്കാരായ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ തക്ബീർ കേൾപ്പിക്കേണ്ടെന്നാണ് മതകാര്യവകുപ്പിന്റെ നിർദേശം.
ഹസ്തദാനവും ആലിംഗനവും
കോവിഡ് ജാഗ്രത നിലനിൽക്കുന്നതിനാൽ ഈദ് ആശംസ കൈമാറുമ്പോൾ പതിവായ ഹസ്തദാനവും ആലിംഗനവും വേണ്ട.
മൈലാഞ്ചി മൊഞ്ച്
പെരുന്നാൾ പിറ മാനത്ത് തെളിഞ്ഞതോടെ കുടുംബമായി താമസിക്കുന്ന വീടുകൾക്ക് മൈലാഞ്ചിയുടെ മൊഞ്ചായിരുന്നു. സ്വദേശി, വിദേശി വ്യത്യാസമില്ലാതെ കുടുംബത്തിലെ കുട്ടിപ്പട്ടാളങ്ങളാണ് ഇതിന് മുൻകൈയെടുത്തത്. ഇവരുടെ നിർബന്ധത്തിനു മുന്നിൽ മുതിർന്നവരും കൈവെള്ള നിവർത്തിയപ്പോൾ തെളിഞ്ഞത് ആഘോഷത്തിന്റെ വർണമയം.