ADVERTISEMENT

ദുബായ് ∙ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചശേഷം ഓഫിസുകളിലേക്കും മറ്റും യാത്ര ചെയ്യുന്നവർ പുതിയ കാലത്തിനൊത്തു ശീലങ്ങൾ മാറ്റിയില്ലെങ്കിൽ കീശ കാലിയാകും. ഏതാനും ആഴ്ചകൾകൊണ്ട് ഒട്ടേറെ മാറ്റങ്ങളാണ് കോവിഡ് ജീവിതത്തിൽ വരുത്തിയത്. വാഹനങ്ങളിലും ഓഫിസുകളിലുമടക്കം ശ്രദ്ധിക്കാനേറെ. 

സമയം മറന്നാൽ 3000 ദിർഹം

ദുബായിൽ രാത്രി 11 മുതൽ രാവിലെ 6 വരെയും ഇതര എമിറേറ്റുകളിൽ രാത്രി 10 മുതൽ 6വരെയുമാണ് അണുനശീകരണമെന്നതിനാൽ മടക്കയാത്ര ഇതിനനുസരിച്ച് ക്രമീകരിക്കണം. അജ്മാൻ, ഷാർജ എന്നിവിടങ്ങളിൽ താമസിച്ചു ദുബായിൽ ജോലിചെയ്യുന്നവർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. കർഫ്യൂവിനു മുൻപ് വീടുകളിലെത്താൻ അമിതവേഗത്തിൽ പായുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നു പൊലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പട്രോളിങ് ഊർജിതമാക്കുകയും റഡാർ നിരീക്ഷണം ശക്തമാക്കുകയും ചെയ്തു. കർഫ്യൂവേളയിൽ പുറത്തിറങ്ങിയാൽ 3,000 ദിർഹമാണു പിഴ. തന്ത്രപ്രധാന മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഇളവുണ്ട്.

മാസ്ക് മറന്നാൽ 5,000 ദിർഹം

ഓഫിസിലും പുറത്തും നിർബന്ധമായും മാസ്ക് ധരിക്കണം. ഓഫിസിൽ മാസ്ക് ധരിച്ചില്ലെങ്കിൽ സ്ഥാപനം 5,000 ദിർഹവും ജീവനക്കാരൻ 500 ദിർഹവും പിഴ നൽകണം. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ 1,000 ദിർഹമാണു പിഴ. ആവർത്തിച്ചാൽ ഇരട്ടിയിലേറെ നൽകണം. 

അകലം പാലിച്ചില്ലെങ്കിൽ 5,000 ദിർഹം

ജീവനക്കാർ തമ്മിൽ അകലം പാലിച്ചില്ലെങ്കിൽ സ്ഥാപനത്തിന് 5,000 ദിർഹമാണു പിഴ. ഇരിപ്പിടങ്ങൾ തമ്മിലുള്ള അകലം ഉറപ്പാക്കാൻ തറയിൽ പ്രത്യേകം അടയാളപ്പെടുത്തണം. 

സഹപ്രവർത്തകർ തമ്മിൽ ഷെയ്ക് ഹാൻഡോ ആലിംഗനമോ വേണ്ട. ആശംസകൾ നേരുന്നതിലടക്കം അകലം പാലിക്കാം.

എമിറേറ്റ് കടന്നാൽ 10,000 ദിർഹം

തൊഴിലാളികൾക്ക് മറ്റ് എമിറേറ്റുകളിലേക്കു പോകാനുള്ള വിലക്ക് തുടരും. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് പിഴ 10,000 ദിർഹം. 

തെറ്റ്  ആവർത്തിച്ചാൽ 1 ലക്ഷം ദിർഹം

തെർമൽ സ്കാനറുകൾ സ്ഥാപിക്കാതിരിക്കുന്നതടക്കമുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയാൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടും. 

നിയമലംഘനങ്ങൾ ആവർത്തിക്കുന്നത് കടുത്ത ക്രിമിനൽ കുറ്റമാണ്. 6 മാസത്തിൽ കുറയാത്ത തടവും ഒരു ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ.

യാത്രക്കാർ കൂടിയാൽ 3,000 ദിർഹം

സഹപ്രവർത്തകരെ വാഹനത്തിൽ കയറ്റാമെങ്കിലും ഡ്രൈവറടക്കം 3 പേരിൽ കൂടരുത്. പിഴ 3,000 ദിർഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com