ഷാർജയിൽ പള്ളികൾ തുറക്കാൻ ഒരുക്കം തുടങ്ങി
Mail This Article
ഷാർജ ∙ പള്ളികൾ തുറക്കാൻ തകൃതിയായ ഒരുക്കങ്ങളുമായി ഷാർജ മതകാര്യ വകുപ്പ്. ഔദ്യോഗികമായ ഉത്തരവ് വരുന്നതിന്റെ മുന്നോടിയായി ശുചീകരണ യജ്ഞത്തിലാണു എമിറേറ്റിലെ പള്ളികൾ. യുഎഇയിൽ എപ്പോഴാണ് ആരാധനാലയങ്ങൾ വിശ്വാസികൾക്ക് മുന്നിൽ തുറക്കുകയെന്ന് കൃത്യമായി ആർക്കും അറിയില്ല. എങ്കിലും എപ്പോൾ ഉത്തരവ് വന്നാലും അതിനുള്ള തയാറെടുപ്പിലാണ് മതകാര്യ വകുപ്പുകൾ.
രാജ്യത്ത് കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ കർശന വ്യവസ്ഥകളോടെ ആയിരിക്കും ആരാധനാലയങ്ങൾ തുറക്കുക. വിശ്വാസികൾ തമ്മിൽ രണ്ടു മീറ്റർ അകലത്തിലായിരിക്കണം പ്രാർഥിക്കാൻ നിൽക്കേണ്ടതെന്നതു ഇതിൽ പ്രധാനമാണ്. ഇതനുസരിച്ചാണു മസ്ജിദുകളിൽ നമസ്കാര വരികൾ ക്രമീകരിക്കുക. മാസ്ക് ധരിച്ചായിരിക്കണം ഓരോരുത്തരും പള്ളിയിൽ എത്തണ്ടത്.
ആരാധനാലയങ്ങളിലെ ശുചി മുറികൾ തുറക്കില്ല. കരസ്പർശം ഒഴിവാക്കുന്നതിനു പളളി വാതിലുകൾ പ്രാർഥനാ നേരങ്ങളിൽ തുറന്നു വച്ചിരിക്കണം. സ്ത്രീ സുരക്ഷയിൽ ഊന്നി പള്ളികളിലെ വനിതാ പ്രാർഥനാമുറികൾ തുറക്കുകയില്ല. ആരാധനാലയങ്ങളിലെ കുടിവെള്ള വിതരണവും തൽക്കാലമുണ്ടാകില്ല.
ഇപ്പോൾ പള്ളികളിൽ അണുവിമുക്തമാക്കുന്നതു തുടരുകയാണ്. വിവിധ ഭാഷകളിൽ സുരക്ഷാ നിർദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ പളളികളിൽ പതിച്ചിട്ടുണ്ട്. ഷാർജ ന്യൂസ് ഇതുമായി ബന്ധപ്പെട്ട വിഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു.