സുരക്ഷ ഉറപ്പാക്കി; ഞായർ മുതൽ ദുബായിലെ സർക്കാർ ഓഫീസുകൾ പൂർണസജ്ജം
Mail This Article
ദുബായ് ∙ ഞായർ (14) മുതൽ ദുബായിലെ സർക്കാർ ഒാഫീസുകൾ പൂർണസജ്ജമാകും. 100% ജീവനക്കാരും നാളെ മുതൽ ഒാഫീസുകളിലെത്തുമെന്ന് അധികൃതർ അറിയിച്ചു. ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിലെ സർക്കാർ സ്ഥാപനങ്ങൾ തുറക്കുമെന്ന് മേയ് 27ന് പ്രഖ്യാപിച്ചിരുന്നു.
കൂടാതെ, സ്വകാര്യ ബിസിനസ് സ്ഥാപനങ്ങളും ഷോപ്പിങ് മാളുകളും ഇൗ മാസം മൂന്നു മുതൽ 100 % പ്രവർത്തനം അനുവദിച്ചു. ഇവിടങ്ങളിലെല്ലാം മതിയായ കോവിഡ് സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു. യുഎഇയിലെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ സംരക്ഷിക്കാനും സാമ്പത്തികമേഖലയെ പടിപടിയായി ഉണർത്താനുമുള്ള ശ്രമവും നടന്നുവരുന്നു.
അതേസമയം, ഷാർജയിൽ 30% സർക്കാർ ജീവനക്കാരും നാളെ മുതൽ ഒാഫീസുകളിലെത്തും. ഗർഭിണികൾ, പ്രത്യേക പരിചരണം ആവശ്യമുള്ളവർ, രോഗബാധിതർ, ശാരീരികാവശതകളുള്ളവർ എന്നിവരെ മെഡിക്കൽ റിപോർട്ടുകളുടെ അടിസ്ഥാനത്തിൽ ഒാഫീസുകളിൽ വരുന്നത് ഒഴിവാക്കുമെന്നും അറിയിച്ചു.
60 വയസിന് മുകളിലുള്ള ജീവനക്കാർ, ഒൻപതിലോ താഴെയോ ക്ലാസുകളിൽ പഠിക്കുന്ന മക്കളുള്ള വനിതാ ജീവനക്കാർ എന്നിവരും ഓഫീസിൽ എത്തേണ്ടതില്ല. എല്ലാവരും കോവിഡ‍് സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് യുഎഇ ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം ആഹ്വാനം ചെയ്തു. മേയ് 31ന് 50% ജീവനക്കാർ ഒാഫീസുകളിലെത്തിയിരുന്നു.