മൂന്നു മാസത്തിനു ശേഷം ഖത്തറിൽ വിശ്വാസികള്‍ പള്ളികളിലെത്തി നിസ്‌കരിച്ചു
Mail This Article
ദോഹ ∙ നീണ്ട മൂന്നു മാസങ്ങള്‍ക്ക് ശേഷം രാജ്യത്തെ വിശ്വാസികള്‍ പള്ളികളിലെത്തി നിസ്‌കരിച്ചു. ശാരീരിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് 19 മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ടാണ് ഇന്ന് രാവിലെ വിശ്വാസികള്‍ പള്ളികളിലെത്തി പ്രഭാത നിസ്‌കാരം നടത്തിയത്. നാലു ഘട്ടങ്ങളിലായി കോവിഡ് 19 നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ആദ്യ ഘട്ടത്തിന് ഇന്ന് തുടക്കമായതോടെ 500 പള്ളികളാണ് രാജ്യത്തുടനീളമായി തുറന്നത്.
പള്ളികളില്‍ പ്രാർഥനയ്ക്ക് എത്തുന്ന വിശ്വാസികള്‍ നിര്‍ബന്ധമായും കോവിഡ് 19 മുന്‍കരുതലുകള്‍ നിര്‍ദേശങ്ങള്‍ പാലിച്ചിരിക്കണമെന്ന് ഔഖാഫ് ഇസ്‌ലാമിക് കാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. വയോധികര്‍, വിട്ടുമാറാത്ത രോഗമുള്ളവരും പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരും വീട്ടില്‍ തന്നെ ഇരുന്ന് പ്രാർഥിക്കണം.
ഘട്ടം ഘട്ടമായി പള്ളികള്‍ തുറക്കുന്നതിനാല്‍ ഓഗസ്റ്റ് മുതല്‍ മാത്രമേ വെളളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരം പള്ളികളില്‍ ആരംഭിക്കുകയുള്ളു. സെപ്റ്റംബര്‍ ഒന്നു മുതല്‍ രാജ്യത്തെ മുഴുവന്‍ പള്ളികളും തുറക്കും.