തിരിച്ചടികളുടെ കാലമോ? സൗദിയിൽ പ്രവാസികളുടെ പണമയക്കലിൽ ഗണ്യമായ ഇടിവ്
Mail This Article
ജിദ്ദ ∙ കഴിഞ്ഞ നാലു വർഷമായി സൗദിയിൽ നിന്ന് പ്രവാസികളുടെ പണമയക്കലിൽ 20% ന്റെ കുറവുണ്ടായതായി പഠനം. കോവിഡ് പശ്ചാത്തലത്തിൽ ഇത് ക്രമാതീതമായി തുടരുമെന്നും റിപ്പോർട്ട് പറയുന്നു. 2015 ൽ 156.86 ദശലക്ഷം റിയാലായിരുന്നു പ്രവാസികൾ അവരുടെ സ്വദേശത്തേക്ക് ഔദ്യോഗിക മാർഗങ്ങളിലൂടെ അയച്ച പണം. നാലു വർഷം കൊണ്ട് ഇത് ക്രമാനുഗതമായി കുറഞ്ഞു. 2019 ൽ 125.53 ദശലക്ഷം റിയാലായി ചുരുങ്ങി. 31.33 ബില്യൻ റിയാലിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഇത് മൊത്തം പണമയച്ചതിന്റെ 20% ത്തോളം വരും.
2010 മുതൽ തുടർച്ചയായ ആറു വർഷങ്ങളിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിരുന്നു. ആകെ 58.75 ബില്യൻ റിയാലിന്റെ വർധനവാണ് ആ കാലത്ത് ഉണ്ടായത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈ വർഷത്തെ ആദ്യ നാല് മാസങ്ങളിൽ പണമയയ്ക്കൽ 43.64 ബില്യനിലെത്തി നിൽക്കുകയാണ്. കഴിഞ്ഞ മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ കുത്തനെ ഇടിവ് സംഭവിച്ചു. മാർച്ചിൽ 12.22 ആയിരുന്നെങ്കിൽ ഏപ്രിലിൽ ഇത് 9.79 ബില്യനായിരുന്നു. ഈ ഇടിവ് കുറച്ച് മാസങ്ങൾ കൂടി തുടരും. ഇത് തുടർച്ചയായ അഞ്ചാം വർഷവും പണമയയ്ക്കൽ കുറയുന്നതിന് കാരണമാകുമെന്നും പഠനം പറയുന്നു.
അടുത്ത കാലത്തായി തൊഴിൽ വിപണിയിൽ നിന്ന് പുറത്താക്കപ്പെട്ട വിദേശ തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ വർധനവാണ് പണമയയ്ക്കലിന്റെ തോത് കുറയാൻ ഇടയാക്കിയത്. 2018 മുതൽ പ്രാബല്യത്തിലുള്ള പ്രവാസി ലെവി താങ്ങാനാകാതെ ആയിരക്കണക്കിന് തൊഴിലാളികളാണ് രാജ്യം വിട്ടത്. പ്രതിമാസ ലെവി 2018 ൽ 400റിയാൽ ആയിരുന്നു. 2019ൽ 600 ഉം. ഇത് 2020 ൽ 800 ൽ എത്തി നിൽക്കുകയാണ്. ഭാരിച്ച ഈ ചെലവ് പല തൊഴിലുടമകളെയും അവരുടെ വിദേശ തൊഴിലാളികളെ ഒഴിവാക്കാൻ പ്രേരിപ്പിച്ചു. ഈ പരിഷ്കരണങ്ങളാണ് വിദേശ പണമയക്കലിനെ സാരമായി ബാധിച്ചത്.