മെട്രോ യാത്ര ഇനി സെപ്റ്റംബറിൽ
Mail This Article
ദോഹ∙സെപ്റ്റംബർ 1 മുതൽ ദോഹ മെട്രോ വീണ്ടും ഓടി തുടങ്ങും. കോവിഡ്-19 നിയന്ത്രണങ്ങൾ പിൻവലിക്കുന്ന 4-ാമത്തെയും അവസാനത്തേയും ഘട്ടമായ സെപ്റ്റംബർ 1 മുതൽ ദോഹ മെട്രോ, കർവ ബസ് തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങൾ പരിമിതമായി പ്രവർത്തനം തുടങ്ങുമെന്നാണ് ഖത്തർ ദുരന്തനിവാരണ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. അധികൃതർ നിർദേശിക്കുന്ന എല്ലാ മുൻകരുതൽ, പ്രതിരോധ നടപടികളും സ്വീകരിച്ചു കൊണ്ടാകും മെട്രോ വീണ്ടും ഓടിത്തുടങ്ങുകയെന്ന് ഖത്തർ റെയിൽ വ്യക്തമാക്കി.
ഇക്കഴിഞ്ഞ മേയ് 8 ന് ദോഹ മെട്രോ ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയായി. ഒരു വർഷത്തിനിടെ ഒരു കോടിയിലധികം പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. സ്വദേശികൾക്കും പ്രവാസികൾക്കും ഇടയിൽ മികച്ച സ്വീകാര്യതയാണ് ദോഹ മെട്രോക്കുള്ളത്. പ്രവാസികളിൽ ഭൂരിഭാഗം പേരുടേയും ഓഫിസുകളിലേക്കുള്ള യാത്രയും മെട്രോയിലായിരുന്നു. കോവിഡ്-19 നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ 3 മാസമായി മെട്രോയും കർവ ബസും ഉൾപ്പെടെയുള്ള പൊതുഗതാഗതം നിർത്തിവെച്ചിരിക്കുന്നതിനാൽ ഒട്ടുമിക്കവരും സ്വന്തം വാഹനങ്ങളെയും കർവ ടാക്‌സികളേയുമാണ് നിലവിൽ ആശ്രയിക്കുന്നത്. ദോഹ മെട്രോയ്ക്ക് റെഡ്, ഗ്രീൻ, ഗോൾഡ് ലൈനുകളിലായി 36 സ്‌റ്റേഷനുകളാണുള്ളത്.
എല്ലാ സ്‌റ്റേഷനുകളിൽ നിന്നും 12 മിനിട്ട് ഇടവിട്ട് യാത്രക്കാർക്കായി 4-5 കിലോമീറ്റർ പരിധിയിൽ ഫീഡർ ബസുകളുമുണ്ട്. കുറഞ്ഞ ചെലവിൽ ലക്ഷ്യസ്ഥാനത്ത് വേഗമെത്താം എന്നത് മാത്രമല്ല കുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾക്ക് വരെ വലിയ യാത്രാ സ്വാതന്ത്ര്യം കൂടിയാണ് മെട്രോയുടെ വരവോടെ ലഭിച്ചത്. നിലവിൽ ദോഹ മെട്രോക്ക് 75 ട്രെയിനുകളാണുള്ളത്. 2022 ലോകകപ്പിന് മുമ്പായി ട്രെയിനുകളുടെ ശേഷി 110 ആക്കി ഉയർത്തുകയാണ് ലക്ഷ്യം. ഇതിനായി പുതുതായി ഓർഡർ നൽകിയ 35 ട്രെയിനുകളിൽ 2 എണ്ണം കഴിഞ്ഞ ദിവസം ജപ്പാനിൽ നിന്ന് ദോഹയിൽ എത്തിയിരുന്നു. അവശേഷിക്കുന്ന 33 ട്രെയിനുകൾ അടുത്ത വർഷം രണ്ടാം പാദത്തോടെ ദോഹയിലെത്തും.