കോവിഡിന് ഒറ്റമൂലിയില്ല, പോസറ്റീവ് ആയാലും നേരിടാം ആത്മവിശ്വാസത്തോടെ
Mail This Article
ദുബായ് ∙ രോഗത്തെക്കുറിച്ചുള്ള ആശങ്കകൾ വളരുന്നതും ജീവിതചര്യകളുടെ താളം തെറ്റുന്നതും കോവിഡ് പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്തുമെന്നു മുന്നറിയിപ്പ്. രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റുകയും മുൻകരുതൽ സ്വീകരിക്കുകയുമാണ് പ്രധാനം. പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കിലും ആത്മവിശ്വാസത്തോടെ നേരിടുകയെന്നതാണ് പ്രധാന പ്രതിരോധമെന്ന് ആയുർവേദ, മർമ ചികിത്സാ മേഖലയിലുള്ളവർ പറയുന്നു.
കോവിഡ് മാറാനുള്ള ഒറ്റമൂലി ഇല്ലെന്നിരിക്കെ ശ്രദ്ധിക്കാനേറെയാണ്. പ്രതിരോധശേഷി കുറഞ്ഞവരെ പെട്ടെന്നു ബാധിക്കുന്നതിനാൽ വയോധികർ, ഹൃദ്രോഗികൾ, വൃക്കരോഗികൾ, ജീവിതശൈലീ രോഗമുള്ളവർ തുടങ്ങിയവർക്കു കരുതൽ ആവശ്യമാണ്. പുകവലിക്കാരാണ് രോഗസാധ്യതയുള്ള മറ്റൊരു വിഭാഗം.
പ്രതിരോധശേഷി കൂട്ടാൻ എളുപ്പത്തിൽ തയാറാക്കാവുന്ന ഒറ്റമൂലി ആയുഷ് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. മഞ്ഞൾ, കരുമുളക്, തുളസിയില, ചുക്ക്, കറുവപ്പട്ട എന്നിവ ഉണക്കിപ്പൊടിച്ചു സൂക്ഷിക്കുക. ഇതു ദിവസം 3, 4 തവണ രാവിലെയും വൈകിട്ടും ഒരുഗ്ലാസ് വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ച് കുടിക്കണം. ഏതു പ്രായക്കാർക്കും രോഗികൾക്കും കഴിക്കാവുന്നതാണിത്. ഇതു നല്ല ആന്റിഒാക്സിഡന്റും ആന്റി ഇൻഫ്ലമേറ്ററിയും കൂടിയാണ്.
രാവിലെയും വൈകിട്ടും വെയിൽ കൊള്ളുന്നത് ശരീരത്തിനു വൈറ്റമിൻ ഡി ലഭിക്കാൻ നല്ലതാണ്. ചെറിയ മത്തി, സാൽമൺ എന്നിവയിലും വൈറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്. പാൽ, ഒാറഞ്ച്, മുസംബി, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ, പച്ചക്കറി എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഉറക്കക്കുറവ്, മാനസികസമ്മർദം തുടങ്ങിയവ പ്രതിരോധശേഷി കുറയ്ക്കും.
തണുക്കാം, ആരോഗ്യം കളയാതെ
ചൂടുകാലം കോവിഡിനെ ചെറുക്കുമെന്ന ധാരണ പലരും വച്ചുപുലർത്തുന്നുണ്ടെങ്കിലും ഗൾഫിലെ സാഹചര്യത്തിൽ നേരെ തിരിച്ചാണ്. എസിയുടെ തണുപ്പു കൂട്ടി മുറികളിലിരിക്കാനുള്ള പ്രവണത കൂടുന്നു. തണുത്ത വെള്ളം, ഐസ്ക്രീം, കൂടുതൽ തണുപ്പിച്ച ജ്യൂസുകൾ തുടങ്ങിയവയും നിലവിലെ സാഹചര്യത്തിൽ ആരോഗ്യകരമല്ല.
ടാപ്പിലെ ചൂടുവെള്ളം ഐസ് കട്ടകളിട്ടു തണുപ്പിച്ച് കുളിക്കുന്നതു പലരുടെയും ശീലമാണ്. കൊടുംചൂടിൽ നിന്നു വന്നുകയറിയശേഷമുള്ള ഇത്തരം പ്രവണതകൾ അനാരോഗ്യകരമാണ്.
തൊണ്ടയിലെ അണുബാധയ്ക്കും സാധ്യതയുണ്ട്. കോവിഡ് വ്യാപന സാഹചര്യത്തിൽ ഇത്തരം ശീലങ്ങൾ ഒഴിവാക്കണം.
വിവരങ്ങൾക്ക് കടപ്പാട്
ഡോ.ദിവ്യ മേനോൻ
ജയരാജ് വൈദ്യർ (സ്വാസ്ഥ്യ ആയുർവേദ ക്ലിനിക്, ദുബായ്)