കലാ–സാംസ്കാരിക രംഗത്തെ 80ലേറെ ജോലികൾക്ക് സൗദിയിൽ ഔദ്യോഗിക തൊഴിൽ പദവി
Mail This Article
റിയാദ് ∙ കലാ-സാംസ്കാരിക മേഖലയിലെ 80ലേറെ ജോലികൾക്ക് ആദ്യമായി രാജ്യത്ത് ഔദ്യോഗിക തൊഴിൽപദവി നൽകുമെന്ന് സൗദി സാംസ്കാരിക മന്ത്രി പ്രിൻസ് ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ പറഞ്ഞു. ഇസ്‌ലാമിക, വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനകളുടെ വെർച്വൽ മീറ്റിങ്ങിലായിരുന്നു ഈ പ്രഖ്യാനം. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ജോലികൾ ഏകീകൃത സൗദി തൊഴിൽ പട്ടികയിൽ ഉൾപ്പെടുത്തുന്നത്.
സർക്കാർ ഏജൻസികൾ തമ്മിലുള്ള പഠനത്തിന്റെ അടിസ്ഥാനത്തിൽ സാംസ്കാരിക മന്ത്രാലയത്തിന്റെയും മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അഭ്യർഥന മാനിച്ചാണ് ഇവ ഉൾപ്പെടുത്തിയതെന്ന് മന്ത്രി അറിയിച്ചു. സൗദി അറേബ്യയുടെ സാംസ്കാരിക വ്യവസായം വികസിപ്പിക്കുന്നതിന് രാജ്യാന്തര നിലവാരമനുസരിച്ചായിരിക്കും തൊഴിലുകൾ.
തിയേറ്റർ പ്രൊഡ്യൂസർ, ഫിലിം ഡയറക്ടർ, ലൈറ്റിംഗ് ഡിസൈനർ, ഡോക്യുമെന്റുകളും കൈയെഴുത്തുപ്രതികളുടെയും സംരക്ഷണം, എക്സിബിഷൻ ഡിസൈനർ, ടെക്സ്റ്റൈൽ ഡിസൈനർ, ക്യൂറേറ്റർ, മറ്റു സൗദി സംസ്കാരവുമായി ബന്ധപ്പെട്ട അടിസ്ഥാന സാംസ്കാരിക തൊഴിലുകൾ തുടങ്ങി 80 ലധികം സാംസ്കാരിക തൊഴിലുകൾക്കാണ് ആദ്യ ഘട്ടത്തിൽ അംഗീകാരം നൽകിയത്.
കൂടാതെ പൈതൃകം, ഭാഷ, പുസ്തക പ്രസിദ്ധീകരണം, ലൈബ്രറി, ഫാഷൻ, തിയറ്ററും അഭിനയ കലയും, പാചകകല, സിനിമ, മ്യൂസിയം, ദൃശ്യകല, ഉത്സവങ്ങൾ, സാംസ്കാരിക പരിപാടികൾ, വാസ്തുവിദ്യ, ഡിസൈൻ കലകൾ തുടങ്ങിയ എല്ലാ മേഖലകളിലും ഒപ്പം സാംസ്കാരിക മേഖലയുടെ വിദ്യാഭ്യാസ വികസനവും മൾട്ടിമീഡിയ രംഗത്തെ വളർച്ചയും ലക്ഷ്യം വെച്ചും തൊഴിലുകൾ സൃഷ്ടിക്കും.
അതുപോലെ തന്നെ വ്യക്തവും അംഗീകൃതവുമായ പ്രഫഷനൽ തലക്കെട്ടിൽ കലാകാരന്മാരുടെ പ്രാധാന്യവും മൂല്യവും സമൂഹത്തിൽ വർധിപ്പിക്കുന്നതിനുള്ള നടപടികളും കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു. ഇത് രാജ്യത്തിന്റെ സാംസ്കാരിക മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും സാമൂഹികമായി സ്വാധീനമുള്ളതും ഉൽപാദനപരവും ഫലപ്രദവുമായ ഒരു വ്യവസായമാക്കി മാറ്റുന്നതിനുള്ള പ്രധാന ചുവടുവെപ്പാകും.