ദുബായിലെ തടവുകാർ ഓൺലൈനിൽ പരീക്ഷയെഴുതി; കൂടുതൽ വിദ്യാഭ്യാസ സൗകര്യങ്ങൾ
Mail This Article
ദുബായ് ∙ ദുബായിലെ തടവുകാർ ഓൺലൈനിൽ 12–ാം ക്ലാസ് പരീക്ഷയെഴുതി. ദുബായ് പൊലീസിന്‍റെ ജനറൽ ഡിപാർട്മെന്റ് ഓഫ് പ്യുനിറ്റീവ് ആൻഡ് കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് ആണ് സംവിധാനമൊരുക്കിയത്. കോവിഡ് പശ്ചാത്തലത്തിലാണ് പരീക്ഷ ഓൺലൈനാക്കിയതെന്ന് അധികൃതർ അറിയിച്ചു.
വിദ്യാഭ്യാസ മന്ത്രാലയം, ദുബായ് എജുക്കേഷൻ സോൺ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരീക്ഷാ നടത്തിപ്പ്. അണുനശീകരണം നടത്തിയ ശേഷമാണ് ഡിപാർട്മെന്റിൽ പരീക്ഷാ ഹാൾ ഒരുക്കിയതെന്ന് അധികൃതർ പറഞ്ഞു.
പ്രത്യേക സാഹചര്യത്തിലാണ് ഇപ്രാവശ്യം പരീക്ഷാ സംവിധാനം ഏർപ്പെടുത്തിയതെന്ന് ജനറൽ ഡിപാർട്മെന്റ് ഓഫ് പ്യുനിറ്റീവ് ആൻഡ് കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ബ്രി. അലി അൽ ഷമാലി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരുന്നു പരീക്ഷ.
തടവുകാർക്ക് കൂടുതൽ വിദ്യാഭ്യാസ സൗകര്യങ്ങൾ
വിവിധ നിലകളിലുള്ള വിദ്യാഭ്യാസമാണ് വിത്യസ്ത കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് തടവനുഭവിക്കുന്നവർക്ക് ദുബായിൽ നൽകി വരുന്നത്. ഇതിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ദുബായ് എജുക്കേഷൻ സോണിന്റെയും പൂർണ പിന്തുണയുണ്ട്. സമൂഹത്തിൽ തടവുകാരുടെ നിലയും വിലയും വർധിപ്പിക്കുന്നതിനും ശിക്ഷാ കാലാവധിക്ക് ശേഷം മികച്ച ജീവിതം നയിക്കുന്നതിനും സഹായിക്കാൻ അധികൃതർ ബാധ്യസ്ഥരാണെന്ന് വിശ്വസിക്കുന്നു. തടവുകാർക്ക് പ്രത്യേക വിദ്യാഭ്യാസ പദ്ധതികൾ പരിചയപ്പെടുത്താനും കോഴ്സുകൾ സംഘടിപ്പിക്കാനും ഇൻമേറ്റ്സ് എജുക്കേഷൻ ആൻഡ് ട്രെയിനിങ് ഡിപാർട്മെന്റ് മുന്നോട്ടുവരുമെന്ന് അൽ ഷമാലി പറഞ്ഞു. തടവുകാരിൽ സമൂലമായ മാറ്റമാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കി.