ദോഹയിൽ വടക്കു പടിഞ്ഞാറൻ കാറ്റ് വീണ്ടും ശക്തിപ്രാപിക്കുന്നു
Mail This Article
ദോഹ∙ രാജ്യത്ത് വടക്ക് പടിഞ്ഞാറന്‍ കാറ്റ് (അല്‍ ബവാരിഹ്) വീണ്ടും ശക്തിപ്രാപിച്ചു തുടങ്ങി. ഇന്നും നാളെയും തല്‍സ്ഥിതി തുടരും. ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പ്. മണിക്കൂറില്‍ 18 നും 28 നോട്ടിക് മൈലിനും ഇടയിലും ചില സമയങ്ങളില്‍ 38 നോട്ടിക് മൈല്‍ വേഗത്തിലുമാണ് കാറ്റ് വീശുന്നത്. രാത്രിയില്‍ കാറ്റ് ദുര്‍ബലമാകും. പൊടിക്കാറ്റിനെ തുടര്‍ന്ന് ദൂരക്കാഴ്ച 2 കിലോമീറ്റര്‍ വരെ കുറയും. തിരമാല 5 മുതല്‍ 8 അടിയും
ചില മേഖലയില്‍ 12 അടിയും ഉയരത്തിലെത്തും. ദോഹയിലെ ഇന്നത്തെ കൂടിയ താപനില 40 ഉം കുറഞ്ഞ താപനില 32 ഡിഗ്രി സെല്‍ഷ്യസുമാണ്. കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു. രാത്രിയില്‍ ദുര്‍ബലമാകുകയും പുലര്‍ച്ചെ ശക്തിപ്രാപിക്കുകയുമാണ് അല്‍ ബവാരിയുടെ ശൈലി.
പൊടിക്കാറ്റ്: ശ്രദ്ധിക്കാം ചില കാര്യങ്ങള്‍
.പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കണം.
.പൊടി നേരിട്ട് ഏല്ക്കാന് ഇടയാകരുത്.
.മുഖം, മൂക്ക്, വായ എന്നിവ പതിവായി കഴുകണം. പുറത്തിറങ്ങുമ്പോള്‍ മൂക്ക്, വായ, ചെവി എന്നിവ തുണിയോ മൂടുപടമോ ഉപയോഗിച്ച് മൂടണം.
.കണ്ണ് തിരുമ്മുന്നത് ഒഴിവാക്കണം. പുറത്തിറങ്ങുമ്പോള്‍ സണ്‍ഗ്ലാസ് ഉപയോഗിക്കാം.
.അലര്‍ജിയുള്ളവര്‍ പ്രതിരോധ മരുന്ന് നേരത്തെ തന്നെ കഴിക്കണം.
.ദൂരക്കാഴ്ച കുറയത്തക്ക വിധം കാറ്റ് ശക്തമാകുന്ന സമയങ്ങളില്‍ പുറത്ത് പോകുന്നത് ഒഴിവാക്കണം.
.വീടിന്റെ വാതിലുകളും ജനലുകളും അടക്കണം.
.വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. കാറിന്റെ ജനലുകള്‍ അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
.ശക്തമായ പൊടിക്കാറ്റുള്ളപ്പോള്‍ മുമ്പിലുള്ള വാഹനവുമായി നിശ്ചിത അകലം പാലിച്ച് വേണം വാഹനം ഓടിക്കാന്‍.