കോവിഡ് മരണം: ദുരിതത്തിലായ പ്രവാസി കുടുംബങ്ങൾക്കു സഹായം
Mail This Article
ദുബായ്∙ വീടെന്ന സ്വപ്നം പൂർത്തിയാക്കാനാവാതെ അബുദാബിയിൽ കോവിഡ് ബാധിച്ചു മരിച്ച ഓച്ചിറ ക്ലാപ്പന സ്വദേശി ശ്രീനിവാസൻ സുകുമാരൻ, സൗദിയിൽ മരിച്ച പ്രയാർ സ്വദേശി അബ്ദുൽ സലാം എന്നിവർക്ക് സഹായമെത്തുന്നു. ശ്രീനിവാസന്റെ ഭാര്യ സരിതയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവാസികൾ പണം അയയ്ക്കുകയാണ്. പ്രയാർ വടക്ക് കൊല്ലശ്ശേരിൽ പടീറ്റതിൽ അബ്ദുൽ സലാമിന്റെ (41) കുടുംബത്തിന് സാമൂഹിക പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ ഫൗണ്ടേഷന്റെ ഒരു ലക്ഷം രൂപ നൽകി.
കബീർ ബാഖഫി, ഫിറോസ് കുന്നംപറമ്പിൽ എന്നിവർ ചേർന്ന് കഴിഞ്ഞദിവസം സലാമിന്റെ കുടുംബവീട്ടിൽ എത്തിയാണ് മക്കളായ സഹലിനും മുഹമ്മദ് സിനാനും ചെക്ക് കൈമാറിയത്. എട്ടു വർഷമായി റിയാദിൽ ഇലക്ട്രീഷ്യനായിരുന്ന സലാം പ്രയാർ പറയണത്ത് വീടു പണി ആരംഭിച്ചെങ്കിലും പൂർത്തിയാക്കാനായില്ല. അവധി പോലും എടുക്കാതെ ജോലി ചെയ്തെങ്കിലും ആഗ്രഹം പൂർത്തിയാക്കാനാവാതെ സലാം മരിച്ച സലാമിന്റെയും ശ്രീനിവാസന്റെയും വാർത്ത മനോരമപരമ്പരയിൽ പ്രസിദ്ധീകരിച്ചതോടെയാണ് പുറം ലോകം അറിഞ്ഞതും സഹായം എത്തിയതും.
കോവിഡ് മൂലം മരിച്ചവരുടെ ദുരിതാവസ്ഥ മനസ്സിലാക്കി സർക്കാർ സഹായിക്കണമെന്ന് സേവനം യുഎഇ സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ശ്രീധരൻ പ്രസാദ് ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ നോർക്ക ചട്ടങ്ങളിൽ ഭേദഗതി വരുത്തി സഹായം നൽകണം. ലോക കേരള സഭയിൽ കോടികൾ വാരി ചെലവഴിക്കുന്നതിനു പകരം ഇതുപോലെ അർഹരായ പ്രവാസികളുടെ കുടുംബത്തിന് സഹായം നൽകുകയാണ് വേണ്ടത്. മൃതദേഹം പോലും കാണാനാവാതെ കഴിയുന്ന കുടുംബങ്ങളുടെ ദൈന്യത സർക്കാർ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.