ഊര്‍ജ മേഖലയിലെ സ്വദേശിവല്‍ക്കരണം: ഖത്തറിൽ ഐസിവി വിലയിരുത്തല്‍ പദ്ധതി ജൂലൈ മുതല്‍
Mail This Article
ദോഹ ∙ ഖത്തറിന്റെ ഊര്‍ജ മേഖലയിലെ സ്വദേശിവല്‍ക്കരണത്തിന് ആക്കം കൂട്ടുന്ന 'ഇന്‍ കണ്ട്രി വാല്യു' (ഐസിവി) വിലയിരുത്തല്‍ പദ്ധതി ജൂലൈ മുതല്‍ നടപ്പാക്കും. ടെന്‍ഡര്‍ നടപടികളിലെ വിലയിരുത്തല്‍ സംബന്ധിച്ച ഐസിവി സ്കോര്‍ബോര്‍ഡ് സര്ട്ടിഫിക്കേഷന് പദ്ധതി രാജ്യത്തെ ഊര്‍ജ മേഖലയുടെ സേവന, വ്യവസായങ്ങള്‍ക്കുള്ള സ്വദേശിവല്‍ക്കരണ പദ്ധതിയായ തൗതീന്‍ വഴിയാണ് നടപ്പാക്കുന്നത്.
വാശിയേറിയ ടെന്‍ഡര്‍ നടപടികളില്‍ സ്വദേശി വിതരണക്കാര്‍ക്കും കരാറുകാര്‍ക്കും വാണിജ്യ നേട്ടം കൈവരിക്കാന്‍ ഐസിവി സഹായകമാകും. വിതരണക്കാര്‍ക്ക് ഐസിവി സ്കോര്‍ബോര്‍ഡ് സര്ട്ടിഫിക്കേഷന് നേടാനായി 2020 ജനുവരി മുതല്‍ 6 മാസത്തെ സമയം നല്‍കിയിരുന്നു. ഇതിനകം 100 ലധികം വിതരണക്കാര്‍ ഐസിവി സര്ട്ടിഫിക്കേഷന് നേടി കഴിഞ്ഞു. ഐസിവി ബോധവല്‍ക്കരണ ക്ലാസുകളും തൗതീന്‍ നടത്തിയിരുന്നു.
ഊര്‍ജമേഖലയിലെ സ്വദേശിവല്‍ക്കരണത്തിന്റെ പ്രേരകശക്തിയായ തൗതീന്‍ പ്രോഗ്രാമിലെ നിര്‍ണായക ഘടകമാണ് ഐസിവി. ഐസിവി നടപ്പാക്കുന്നതോടെ സ്വദേശി വിതരണക്കാരുടെ കഴിവുകള്‍ വികസിപ്പിക്കാനും ഊര്‍ജ മേഖലയ്ക്ക് നേട്ടമുണ്ടാകുന്ന തരത്തില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും കഴിയുമെന്ന് ഖത്തര്‍ പെട്രോളിയം സിഇഒയും ഊര്‍ജ സഹമന്ത്രിയുമായ സാദ് ഷെരീദ അല്‍കാബി പറഞ്ഞു.
English Summary: Qatar Petroleum announces start of In-Country Value evaluation in energy sector