വില കേട്ടാൽ ആട്ടിറച്ചിയും ബീഫും അത്ര രുചിക്കില്ല
Mail This Article
അബുദാബി∙ യുഎഇയിൽ ബീഫിനും ആട്ടിറച്ചിക്കും വില കൂടി. അബുദാബിയിൽ 5 ദിർഹവും ദുബായിൽ 2 ദിർഹവുമാണ് വർധിച്ചത്. കോവിഡ് പ്രതിസന്ധിക്കിടെ ഭക്ഷ്യോൽപന്നങ്ങളുടെ വിലവർധന പ്രവാസികളെ പ്രയാസത്തിലാക്കി. നേരത്തെ 20 ദിർഹത്തിന് ലഭിച്ചിരുന്ന പാക്കിസ്ഥാൻ ബീഫ് എല്ലുള്ളതിന് 25 ആണ് അബുദാബിയിലെ വില. കോവിഡിന് മുൻപ് ഓഫറിൽ 18 ദിർഹത്തിനു വരെ ലഭിച്ചിരുന്നു. മലയാളികൾ സാധാരണ വാങ്ങിയിരുതും പാക്കിസ്ഥാൻ ബീഫായിരുന്നു.
ഇന്ത്യയിൽനിന്നുള്ള എല്ലില്ലാത്ത ബീഫ് കിലോയ്ക്ക് 32 ദിർഹവും പാക്കിസ്ഥാന്റേതിന് 30 ആണ് ദുബായിലെ വില. അത് അബുദാബിയിൽ എത്തുമ്പോൾ കിലോയ്ക്ക് 3 ദിർഹം വീതം അധികം ഈടാക്കുന്നുണ്ട്. ഇന്ത്യൻ ആട്ടിറച്ചി കിലോയ്ക്ക് വില 45 ദിർഹം. നേരത്തെ 38 ദിർഹത്തിന് ലഭിച്ചിരുന്നു. പാക്കിസ്ഥാൻ ആട്ടിറച്ചിക്ക് 40 ദിർഹം. അറബ് വംശജർക്ക് ഇന്ത്യൻ ആട്ടിറച്ചിയാണ് പ്രിയം. അതുകൊണ്ടുതന്നെ ഇതിന് എന്നും ആവശ്യക്കാരേറെ. ഡൽഹിയിൽനിന്നാണ് കൂടുതലായി ഇറച്ചി എത്തുന്നത്. കോഴിയിറച്ചിയുടെ വിലയിലും 2 ദിർഹത്തിന്റെ വർധനയുണ്ട്.
ഇതേസമയം കോവിഡ് മൂലം കാർഗോ വിമാനത്തിൽ സാധനങ്ങൾ എത്തിക്കുന്നത് ചെലവേറിയതോടെയാണ് വില കൂടിയതെന്ന് കച്ചവടക്കാർ പറയുന്നു. മുൻപത്തേക്കാൾ അഞ്ചിലൊന്ന് കച്ചവടം മാത്രമാണ് നടക്കുന്നത്. ദുബായിലെ ഒരു കടയിൽ ദിവസേന 5 ടൺ മാംസം വിറ്റിരുന്നത് ഇപ്പോൾ 1 ടൺ ആയി കുറഞ്ഞു. മൊത്ത, ചില്ലറ വ്യാപാരത്തിലും ഇത് പ്രതിഫലിച്ചെന്ന് കച്ചവടക്കാർ. വിമാന സർവീസ് പുനരാരംഭിച്ചാൽ പഴയ വിലയിലേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് പ്രവാസി കുടുംബങ്ങൾ.