വന്ദേഭാരത് മിഷൻ നാലാം ഘട്ടം: സൗദിയിൽ നിന്ന് കേരളത്തിലേക്ക് വൻ ഇളവുമായി എയർ ഇന്ത്യ
Mail This Article
റിയാദ്∙ സൗദിയിൽ നിലനിൽക്കുന്ന ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും അസ്ഥാനത്താക്കി ഏറ്റവും കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ച് എയർ ഇന്ത്യ. വന്ദേഭാരത് നാലാം ഘട്ടത്തിൽ സൗദിയിലെ വിമാനത്താവളങ്ങളിൽ നിന്നു കേരളത്തിലെ മുഴുവൻ സെക്ടറുകളിലേക്കും മൂല്യവർധിത നികുതിയടക്കം 908 റിയാലാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒന്നാം ഘട്ടത്തിൽ 950 റിയാൽ മുതൽ മൂന്നാം ഘട്ടം ആയപ്പോഴേക്കും 1700 നു മുകളിൽ നിരക്ക് എത്തിയിരുന്നു. ഇതാണിപ്പോൾ ഇതു വരെയുള്ളതിൽ ഏറ്റവും കുറഞ്ഞ രീതിയിൽ ഒരേ നിരക്ക് പ്രഖ്യാപിച്ച് എയർ ഇന്ത്യ യാത്രക്കാരെ ആകർഷിക്കുന്നത്.
റജിസ്റ്റർ ചെയ്തവരിൽ നിന്ന് മുൻഗണനാ പട്ടിക തയാറാക്കി എംബസി യാത്രക്കാരെ അറിയിച്ചു തുടങ്ങി. എയർ ഇന്ത്യ ഓഫിസുകളിൽ നേരിട്ട് പോയി ടിക്കറ്റെടുക്കണം എന്ന നിബന്ധനയിൽ മാറ്റമില്ല. എന്നാൽ തിരക്ക് ഒഴിവാക്കുന്നതിന് ഒരേ കരിയറിലെ നിശ്ചിത യാത്രക്കാരെ മാത്രം വിളിച്ചുവരുത്തുന്ന രീതിയാണ് സ്വീകരിക്കുന്നത്. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി എയർ ഇന്ത്യ പ്രാരംഭത്തിൽ പ്രഖ്യാപിച്ച ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയതിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. അതു പിന്നീട് കുറച്ചുവെങ്കിലും ഇത്രയും ഇളവ് ആദ്യമാണ്.
ചാർട്ടേഡ് വിമാനങ്ങൾക്കുള്ള മാനദണ്ഡങ്ങൾ എളുപ്പമാകുകയും എണ്ണം വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ നിലനിൽക്കുന്ന മൽസരം ഒഴിവാക്കാനാണ് എയർ ഇന്ത്യയുടെ ഇപ്പോഴത്തെ ഇളവ്. ഇതുവരെ സൗദിയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന എല്ലാം സർവീസുകളേക്കാളും ഏറ്റവുംകുറഞ്ഞ നിരക്കാണിത്. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലേക്ക് നിലവിലും 1200 റിയാലാണ് ഈടാക്കുന്നത്. യാത്രക്കാരെ തികക്കാൻ സജീവമായി രംഗത്തിറങ്ങി ചാർട്ടേഡ് വിമാനങ്ങളുടെ സംഘാടകർ ക്യാംപയിൻ ആരംഭിച്ചിരിക്കുകയാണ്.
ടിക്കറ്റ് നിരക്കിലെ വർധനവും തിരിച്ചു വരുന്നതുമായി ബന്ധപ്പെട്ട് സൗദി പ്രഖ്യാപിച്ച നിലപാടും യാത്രക്കാരുടെ തള്ളിച്ച കുറച്ചിട്ടുണ്ട്. എങ്കിലും വന്ദേഭാരത് മിഷൻ അനുസരിച്ച് വിമാനങ്ങളുടെ എണ്ണത്തിൽ ആനുപാതികമായ കുറവ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.