ദോഹയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ റസ്റ്ററന്റുകള്‍ ഇന്നു മുതല്‍ സജീവമാകും
Mail This Article
ദോഹ∙ രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ റസ്റ്ററന്റുകള്‍ ഇന്നു മുതല്‍ സജീവമാകും. ഉപഭോക്താക്കള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി. സൂഖുകള്‍ക്കും ഷോപ്പിങ്, വാണിജ്യ കേന്ദ്രങ്ങളിലെ റീട്ടെയ്ല്‍ ശാലകള്‍ക്കും പ്രവര്‍ത്തിക്കാം. റസ്റ്ററന്റുകള്‍ക്ക് 50 ശതമാനം ശേഷിയിലും ഷോപ്പിങ് മാളുകള്‍ക്ക് 50 ശതമാനത്തില്‍ താഴെ ശേഷിയിലുമാണ് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. സൂഖ് വാഖിഫ്, അല്‍ വക്ര സൂഖ്, പേള്‍ ഖത്തര്‍, കത്താറ പൈതൃക കേന്ദ്രം, ഖത്തര്‍ മ്യൂസിയം, അല്‍ ഹസം, മിഷെറിബ് എന്നിവിടങ്ങളിലെ റസ്റ്ററന്റുകളില്‍ പരിമിത എണ്ണം ഉപഭോക്താക്കള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയാണ് വാണിജ്യ വ്യവസായ മന്ത്രാലയം നല്‍കിയിരിക്കുന്നത്. എന്നാല്‍ കായിക ക്ലബ്ബുകള്‍, ഷോപ്പിങ് മാളുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, ഇതര വിനോദസഞ്ചാര മേഖല എന്നിവിടങ്ങളിലെ റസ്റ്ററന്റുകള്‍, കോഫി ഷോപ്പുകള്‍,കഫ്തേരിയകള്‍ എന്നിവക്ക് ഹോം ഡെലിവറി, പാഴ്സല്‍ സേവനങ്ങള്‍ക്ക് മാത്രമാണ് അനുമതി.
പ്രധാന കേന്ദ്രങ്ങളിലെ റസ്റ്ററന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ മുന്‍കൂട്ടി അനുമതി തേടണം. ഓപ്പണ്‍ ബുഫെറ്റ് സേവനങ്ങള്‍ പാടില്ല. മുന്‍കൂട്ടി നിശ്ചയിച്ച മെനു മാത്രം മതി. ഷീഷ വലിയും നിരോധിച്ചിരിക്കുകയാണ്. ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന മേശകള്‍ തമ്മില്‍ 2 മീറ്റര്‍ അകലം ഉണ്ടായിരിക്കണം. ഒരു മേശയില്‍ പരമാവധി 5 പേര്‍ക്ക് ഇരിക്കാം. ഇരിപ്പിട ശേഷി 50 ശതമാനമായി കുറക്കണം. ഷോപ്പിങ്, വാണിജ്യ കേന്ദ്രങ്ങള്‍, സൂഖുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലെല്ലാം ജീവനക്കാരുടേയും തൊഴിലാളികളുടേയും ശരീര താപനില പരിശോധിക്കണം. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍ എന്നിവര്‍ക്ക് വീട്ടിലിരുന്ന് ജോലി അനുവദിക്കണം. പൊതുജനാരോഗ്യം, തൊഴില്‍ മന്ത്രാലയങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്ന മുന്‍കരുതല്‍ വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നിയമ നടപടികളും നേരിടേണ്ടി വരും.
പ്രധാന വ്യവസ്ഥകള്‍
.മാസ്ക് ധരിക്കാത്തവര്‍ക്ക് പ്രവേശനമില്ല.
.കോവിഡ് അപകടനിര്‍ണയ ആപ്ലിക്കേഷനായ ഇഹ്തെറാസിന്റെ പ്രൊഫൈല്‍ നിറം പച്ചയായിരിക്കണം.
.പ്രവേശന കവാടത്തിലെ തെര്‍മല്‍ പരിശോധനയില്‍ ശരീര താപനില 38 ഡിഗ്രിയെങ്കില്‍ പ്രവേശനം അനുവദിക്കില്ല.
.ഉപഭോക്താക്കള്‍ തമ്മില്‍ 2 മീറ്റര്‍ അകലം പാലിക്കണം.
.എല്ലാ കേന്ദ്രങ്ങളിലും റസ്റ്ററന്റുകളിലും എല്ലായിടങ്ങളിലും ഹാന്‍ഡ് സാനിട്ടൈസറുകള്‍ ലഭ്യമാക്കണം.
. പാര്‍ക്കിങ് സൗകര്യം 50 ശതമാനമാക്കി കുറയ്ക്കണം.
.പ്രവേശന കവാടങ്ങളുടെ മുമ്പില്‍ സിഗരറ്റ് മാലിന്യപെട്ടികള്‍ പാടില്ല. പുകവലിയും അനുവദിക്കരുത്.
.പ്രവേശന കവാടത്തിന് മുമ്പില്‍ സന്ദര്‍ശകരേയും ലിമോസിന്, ടാക്സി വാഹനങ്ങളുടെ ഡ്രൈവര്‍മാരേയും കൂട്ടം കൂടാന്‍ അനുവദിക്കരുത്.
.പണം അടയ്ക്കാന്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുക.
.ഷോപ്പിങ്, വാണിജ്യ കേന്ദ്രങ്ങള്‍, റസ്റ്ററന്റുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയവയുടെ ഭരണനിര്‍വഹണ ഓഫിസുകള്‍, സംഭരണശാലകള്‍, ജീവനക്കാരുടെ താമസ സ്ഥലം, യാത്രാ സംവിധാനങ്ങള്‍ തുടങ്ങി എല്ലായിടങ്ങളും അണുവിമുക്തമാക്കണം.