സൗദിയിൽ ഇന്നുമുതൽ 15 % വാറ്റ് പ്രാബല്യത്തിൽ; സാധനങ്ങൾക്ക് വിലകൂടും
Mail This Article
റിയാദ്∙സൗദിയിൽ ഇന്നുമുതൽ (ജൂലൈ 1)15 ശതമാനം മൂല്യവർധിത നികുതി(വാറ്റ്) പ്രാപല്യത്തിൽ വന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പരിരക്ഷിക്കുന്നതിനും കൊറോണ വൈറസ് സൃഷ്ടിച്ച പ്രതികൂല പ്രത്യാഘാതങ്ങളെ മറികടക്കുന്നതിനും സൗദി സർക്കാർ സ്വീകരിച്ച നടപടികളിലൊന്നാണ് വാറ്റ് വർധനവ്.
മുഴുവൻ ചരക്കുകൾക്കും സേവനങ്ങൾക്കും ഈടാക്കുന്ന വാറ്റ് 5 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്താൻ മേയ് 11 നാണ് സാമ്പത്തിക മന്ത്രാലയം തീരുമാനമെടുത്തത്. നികുതിദായകർ നികുതി നിരക്ക് ഉയർത്തുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ അറിയുന്നതിന് https://bit.ly/3icij2i എന്ന ലിങ്ക് ഉപയോഗിക്കാമെന്ന് സൗദി പൊതു സക്കാത്ത് ആന്റ് ടാക്സ് അതോറിറ്റി അറിയിച്ചു.
സ്ഥാപനത്തിന്റെ പേര്, വാങ്ങിയ തിയതി, നികുതി നമ്പർ, എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തണം. ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അതോറിറ്റിയുടെ വെബ്‌സൈറ്റ് (gazt.gov.sa) വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും പരാതി സമർപ്പിക്കാം. 19993 എന്നതാണ് കേന്ദ്രീകൃത ടോൾഫ്രീനമ്പർ. മൂല്യവർധിത നികുതി വർധിപ്പിക്കുന്ന പശ്ചാത്തലത്തിൽ മാളുകളിലും കച്ചവട സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ വലിയ തോതിലുള്ള തിരക്കാണ് അനുഭവപ്പെട്ടത്.
മൂന്നിരട്ടിയായി നികുതിയെടുക്കേണ്ടിവരുന്നതിൽ നിന്ന് രക്ഷ നേടാൻ പ്രവാസികളും സ്വദേശികളും കൊറോണ നിയന്ത്രണങ്ങൾ മറന്ന് സാധനങ്ങൾ വാങ്ങിക്കൂട്ടി. അതേസമയം, മുൻകരുതൽ നടപടികൾ നിരീക്ഷിക്കുന്നതിനും നികുതി വെട്ടിപ്പ്, വിലക്കയറ്റം ഉൾപ്പെടെയുള്ളവ പരിശോധിക്കുന്നതിനും അധികൃതർ എല്ലാ വിധ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്.