ആളും ബഹളവുമില്ലാതെ പ്രജനനം; 2,000 കടലാമകൾ കടലിലേക്ക്
Mail This Article
ദോഹ∙ സന്ദർശകരുടെ ശല്യമില്ല. ശബ്ദമലിനീകരണമില്ല, മനുഷ്യർക്ക് മാത്രമല്ല കോവിഡ്-19 നിയന്ത്രണങ്ങൾ കടലാമകൾക്കും ഗുണകരമായി. പതിവ് ഇടങ്ങളെക്കാൾ ഇത്തവണ പ്രജനനം കൂടുതലും മറ്റു തീരങ്ങളിൽ. വടക്കൻ തീരങ്ങളായ ഫുവൈറിത്ത്, അൽ ഘരിയ, റാസ് ലഫാൻ, അൽ മറൂണ, ഹലുൽ, ഷരീവു, റാസ് റഖാൻ, ഉംതെയ്‌സ്, ഫുവൈറിത്ത് എന്നിവിടങ്ങളിലാണ് കടലാമകൾ പ്രജനനത്തിന് എത്തുന്നത്.
പതിവുതെറ്റിച്ച് ഇത്തവണ ഫുവൈറിത്ത്, അൽ മറൂണ, അൽ ഗരിയ ബീച്ചുകളിലാണ് പ്രജനനം കൂടുതലും നടന്നതെന്ന് ഖത്തർ സർവകലാശാലയിലെ എൺവയൺമെന്റൽ സയൻസ് സെന്റർ അധികൃതർ അറിയിച്ചു. മാർച്ച് മുതൽ ജൂൺ വരെ ബീച്ചുകൾ അടച്ചതാണു സന്ദർശകരുടെ ശല്യമില്ലാതെ കടലാമകൾക്ക് സുഖ പ്രജനനത്തിനാണ് വഴിയൊരുക്കിയത്. കൂടുതലും എത്തുന്നത് വംശനാശ ഭീഷണി നേരിടുന്ന ഹോക്സ്ബിൽ ഇനത്തിൽപ്പെട്ട കടലാമകളാണ്.
പ്രജനനത്തിനായി തീരങ്ങൾ വേലികെട്ടി തിരിച്ച് കൂടുകളൊരുക്കുന്നത് നഗരസഭ പരിസ്ഥിതി മന്ത്രാലയവും ഖത്തർ സർവകലാശാലയും ഖത്തർ പെട്രോളിയവും ചേർന്നാണ്. റാസ്‌ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ പ്രത്യേക ഹാച്ചറിയും നിർമിച്ചിട്ടുണ്ട്. ഇത്തവണ ആദ്യമായി കടലാമകളുടെ ചലനങ്ങൾ നിരീക്ഷിക്കാൻ അവയുടെ പുറത്ത് സാറ്റലൈറ്റ് ട്രാക്കറും ഘടിപ്പിച്ചു. കഴിഞ്ഞ ആഴ്ച 2,000 ത്തോളം ഹോക്സ്ബിൽ കടലാമക്കുഞ്ഞുങ്ങളെയാണ് അധികൃതർ കടലിലേക്ക് വിട്ടത്.