ബാൽക്കണിക്കാഴ്ചകളുമായി അമ്പരപ്പിക്കാൻ അൽ ബയാത്
Mail This Article
ദോഹ∙ 2022 ഫിഫ ലോകകപ്പിലേക്കു മിഴി തുറക്കാൻ വിസ്മയങ്ങളുടെ കൂടാരമായ അൽ ബയാത്ത് സ്റ്റേഡിയം ഒരുങ്ങുന്നു. 60,000 പേർക്ക് ഇരിക്കാവുന്ന അൽഖോറിലെ അൽ ബയാത്ത്, സെമി ഫൈനൽ വരെയുള്ള മത്സരങ്ങൾക്കാണ് വേദിയാകുന്നത്. ബാൽക്കണിയോട് ചേർന്നുള്ള പഞ്ചനക്ഷത്ര സൗകര്യങ്ങളോടു കൂടിയ ആഡംബര മുറികൾ ആണു പ്രധാന സവിശേഷത.
മുറിയുടെ ബാൽക്കണിയിൽ ഇരുന്നാൽ താഴെ പിച്ചിലെ മത്സരങ്ങൾ കാണാം. ഗോത്ര വിഭാഗങ്ങൾ ഉപയോഗിച്ചിരുന്ന പരമ്പരാഗത അറബ് കൂടാരമായ ബെയ്ത് അൽഷാറിന്റെ മാതൃകയിൽ അതിമനോഹരമായാണു സ്റ്റേഡിയത്തിന്റെ ഡിസൈൻ. ആധുനികതയോട് കോർത്തിണക്കി അറബ്, ഖത്തർ പൈതൃകവും ആതിഥേയ പാരമ്പര്യവും പ്രതിഫലിപ്പിച്ചു കൊണ്ടുള്ള ഇന്റീരിയർ ആണ് അകംകാഴ്ചകളുടെ പ്രത്യേകത. മേൽക്കൂര ഉള്ളിലേക്കു മടക്കി വയ്ക്കാം. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യയിലുള്ള ശിതീകരണ സംവിധാനമാണുള്ളത്.
സ്റ്റേഡിയത്തിന്റെ ചുറ്റിനുമായി നിർമിച്ച കൃത്രിമ തടാകങ്ങളും ജലാശയങ്ങളും പൂന്തോട്ടങ്ങളും കളിസ്ഥലവുമൊക്കെയായുള്ള ഹരിതാഭ നിറഞ്ഞ പാർക്ക് ഫെബ്രുവരിയിൽ ദേശീയ കായിക ദിനത്തിലാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. തണലേകാൻ മരങ്ങളും ധാരാളമുണ്ട്. പരിസ്ഥിതി സുസ്ഥിരതയുടെ പര്യായമായ അൽ ബയാത്ത് ഹരിത വികസനത്തിന്റെ ഉദാത്ത മാതൃക കൂടിയാണ്. ടൂർണമെന്റിനു ശേഷം സ്റ്റേഡിയത്തിന്റെ പകുതിയിലേറെ സീറ്റും അവികസിത രാജ്യങ്ങളിലെ കായിക അടിസ്ഥാന സൗകര്യങ്ങൾക്കായി നൽകും. സ്റ്റേഡിയത്തിന്റെ മുകൾഭാഗത്തിന് രൂപം മാറ്റം നൽകി വിനോദ, ഷോപ്പിങ് കേന്ദ്രമാക്കി മാറ്റും. ഏകദേശം 308.6 കോടി റിയാലാണു നിർമാണ ചെലവ്.