ഫൈസൽ തന്നെ ഫാസിൽ; ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാൻ അന്വേഷണ സംഘം
Mail This Article
ദുബായ് ∙ നയതന്ത്ര ബാഗിൽ കേരളത്തിലേയ്ക്ക് സ്വർണം കയറ്റി അയച്ച ഫൈസൽ ഫരീദ് എന്നയാളെ നാട്ടിലെത്തിക്കുന്നതിനായി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. എഫ്ഐആർ തയാറാക്കിയപ്പോൾ ഫൈസൽ ഫരീദിന്റെ പേരിലും വിലാസത്തിലും വന്ന തെറ്റ് തിരുത്തുന്നതിനും അപേക്ഷ നൽകിയിട്ടുണ്ട്.
കസ്റ്റംസ് എഫ്ഐആർ തയാറാക്കിയപ്പോൾ ഫാസിൽ ഫരീദ്, റസിഡന്റ് ഓഫ് എറണാകുളം എന്ന വിലാസമാണ് നൽകിയിരുന്നത്. ഈ തെറ്റ് എൻഐഎ എഫ്ഐആർ തയാറാക്കിയപ്പോഴും ആവർത്തിച്ചു. ഇത് തിരുത്തി ഫൈസൽ ഫരീദ്, മൂന്നു പീടിക, തൃശൂർ എന്ന് മാറ്റുന്നതിനാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തു വന്ന ദൃശ്യങ്ങളിലെ വ്യക്തിതന്നെയാണ് ഫൈസൽ ഫരീദ് എന്നും ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം കസ്റ്റംസ് ഉദ്യോഗസ്ഥരും ശരി വയ്ക്കുന്നുണ്ട്. എന്നാൽ താൻ ഫൈസൽ ഫരീദ് ആണെന്നും സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
കേസിൽ ബന്ധമില്ലെന്നും സ്വപ്നാ സുരേഷ് അടക്കം പ്രതികളെ അറിയില്ല എന്നുമായിരുന്നു ഫൈസൽ ഫരീദിന്‍റെ ഇന്നലത്തെ പ്രതികരണം. യുഎഇ കോൺസുലേറ്റിലേക്ക് ഒരു സാധനവും അയച്ചിട്ടില്ല. സ്വപ്നയെയോ സന്ദീപിനെയോ അറിയില്ല. ഒരു ഏജൻസിയും ചോദ്യം ചെയ്തിട്ടുമില്ല. തന്റെ ചിത്രം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫൈസൽ പറഞ്ഞിരുന്നു.