ADVERTISEMENT

ദുബായ്∙ കടലിലും ബീച്ചുകളിലും നിരീക്ഷണം ശക്തമാക്കി ദുബായ് പൊലീസിന്റെ ഹൈടെക് ഡ്രോണുകൾ. നിയന്ത്രണങ്ങൾ നീക്കിയതോടെ തിരക്കു കൂടിവരുന്ന സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കിയത്. പ്രത്യേക പരിശീലനം നേടിയ സുരക്ഷാ ഉദ്യോഗസ്ഥരെയും തീരദേശമേഖലകളിൽ നിയോഗിച്ചിട്ടുണ്ട്. ബോട്ടുകൾ, ജെറ്റ് സ്കീ, ക്വാഡ് ബൈക്ക്, ബൈക്ക്, സൈക്കിൾ എന്നിവയിൽ പട്രോളിങ് ഊർജിതമാക്കി. ബീച്ചുകളിൽ എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുക, കോവിഡ് നിയമലംഘനങ്ങൾ കണ്ടെത്തുക എന്നിങ്ങനെ 2 പ്രധാന ദൗത്യങ്ങളാണുള്ളതെന്ന് പോർട്സ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ സഈദ് അൽ മദനി പറഞ്ഞു.

ദുഷ്കര മേഖലകളിൽ പോലും ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയുമെന്നതാണ് ഡ്രോണുകളുടെ സാധ്യത വർധിപ്പിക്കുന്നത്. നീന്താനിറങ്ങുന്നവർ, ജെറ്റ് സ്കീ ഉൾപ്പെടെയുള്ള വിനോദങ്ങളിൽ ഏർപ്പെടുന്നവർ എന്നിവർ നിർദേശങ്ങൾ കർശനമായി പാലിക്കണം.  ഓരോ മേഖലയിലും മറൈൻ റസ്ക്യൂ വിഭാഗത്തെ സജ്ജമാക്കിയതായി മാരിടൈം റസ്ക്യൂ ഡിവിഷൻ മേധാവി ലഫ്.കേണൽ അലി അബ്ദുല്ല അൽ ഖാസിബ് അൽ നഖ്ബി പറഞ്ഞു. ഹത്ത, ഹംറിയ, ദെയ്റ തുറമുഖ മേഖല, ദുബായ് ക്രീക്, ഫ്ലോട്ടിങ് ബ്രിഡ്ജ്, ജുമൈറ, ഐൻ ദുബായ്, ജുമൈറ ബീച്ച് റസിഡൻസ് എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ വിളിക്കേണ്ട നമ്പർ: 999.

രക്ഷയ്ക്ക്  'ഫ്ലൈയിങ് റെസ്ക്യൂവർ'

ബീച്ചുകളിൽ രക്ഷാപ്രവർത്തനത്തിന്   'ഫ്ലൈയിങ് റെസ്ക്യൂവർ'  എന്ന കരുത്തൻ ഡ്രോണുകളുണ്ട്. മുങ്ങിമരണങ്ങൾ തടയുകയാണ്  മുഖ്യദൗത്യം. ഒരേ സമയം ചുരുങ്ങിയത് എട്ടുപേരെ രക്ഷിക്കാനാകും.  4 രക്ഷാവളയങ്ങളുമായി (ലൈഫ് ബോയ് റിങ്) അപകടസ്ഥലത്ത് അതിവേഗം എത്താൻ കഴിയുമെന്നതാണ് സവിശേഷത. വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ സഹായിക്കുന്ന ഈ റിങ്ങുകളിൽ ഒരോന്നും ഈരണ്ടുപേർക്ക് ഉപയോഗിക്കാം. കൂടുതൽ പേരുണ്ടെങ്കിൽ റസ്ക്യൂ റാഫ്റ്റ് എന്ന റബ്ബർ വഞ്ചി എത്തിക്കും. വെള്ളത്തിൽ തൊടുന്നയുടൻ തനിയെ വികസിക്കുന്ന പ്രത്യേക വഞ്ചിയാണിത്. വിവരങ്ങൾ യഥാസമയം ഉദ്യോഗസ്ഥർക്കു കൈമാറാനുള്ള സംവിധാനവും ഡ്രോണിലുണ്ട്. രക്ഷാപ്രവർത്തനത്തിനായി ദുബായ് പൊലീസിനു ജെറ്റ് സ്‌കീ, ജെറ്റ് പായ്ക്ക് ഉൾപ്പെടുന്ന ഡോൾഫിൻ എന്ന ദ്രുത കർമവിഭാഗവുമുണ്ട്.

തത്സമയ ദൃശ്യം, അതിവേഗ ദൗത്യം

അപകടങ്ങളും ഗതാഗതക്കുരുക്കും ഉണ്ടാകുമ്പോൾ അതിവേഗമെത്തി ദൃശ്യങ്ങൾ സഹിതമുള്ള വിവരങ്ങൾ തൽസമയം നൽകാൻ ദുബായ് പൊലീസ് ഡ്രോണുകൾക്കു കഴിയും. ഗതാഗതക്കുരുക്കു മൂലം പൊലീസ് വാഹനങ്ങൾ അപകടസ്ഥലത്ത് എത്താൻ വൈകിയാലും കൺട്രോൾ റൂമിൽ ഉൾപ്പെടെ ഡ്രോൺ ദൃശ്യങ്ങൾ ലഭ്യമാകും. രക്ഷാപ്രവർത്തനം കൃത്യമായി ആസൂത്രണം ചെയ്യാൻ ഇതുസഹായിക്കും. ഡ്രോൺ സംവിധാനങ്ങളോടെയുള്ള പ്രത്യേക വാഹനങ്ങളും സേനയുടെ ഭാഗമായിക്കഴിഞ്ഞു. എവിടെനിന്നും ഡ്രോണുകൾ അയയ്ക്കാനാകും.  ദൃശ്യങ്ങൾ ഈ നിരീക്ഷണ വാഹനത്തിലും പൊലീസ് ആസ്ഥാനത്തും ഒരേസമയം ലഭ്യമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com