ADVERTISEMENT

അബുദാബി∙ കോവിഡ് പശ്ചാത്തലത്തിൽ വെർച്വൽ  ആഘോഷമൊരുക്കി പ്രവാസികളും ബലിപെരുന്നാൾ ആഘോഷിച്ചു. പെരുന്നാൾ നമസ്കാരസമയമറിയിച്ച് മസ്ജിദുകളിൽ നിന്നുള്ള തക്ബീർ (ദൈവ പ്രകീർത്തനങ്ങൾ) കേട്ടതോടെ വീടുകളിൽ പെരുന്നാൾ നമസ്കാരം നിർവഹിച്ചായിരുന്നു ആഘോഷത്തിന് തുടക്കമിട്ടത്.  പുലർച്ചെ എഴുന്നേറ്റ് കുളിച്ച് പെരുന്നാൾ കോടിയുടുത്ത് കുട്ടികൾ സജ്ജമായതോടെ ആരവം തുടങ്ങി. മൈലാഞ്ചിയിട്ട് പെൺകുട്ടികൾ തലേദിവസം തന്നെ ആഘോഷത്തിന് മാറ്റുകൂട്ടി.

artist
ദുബായ് സിറ്റി വാക്കിൽ ഗിന്നസ് റെക്കോർഡ് ജേതാവ് ജോൻ ഡ്രസ് വേരയുടെ ത്രീഡി ആർട്ട് കാണുന്നവർ. ചിത്രം: എബി വഴിക്കുളങ്ങര.

വിഭവങ്ങളിൽ മിതത്വം പുലർത്തി  കുടുംബാംഗങ്ങൾ മാത്രമിരുന്ന് പെരുന്നാളുണ്ടതോടെ പലരുടെയും ആഘോഷം തീർന്നു. കോവിഡ് അകറ്റി നിർത്തിയ ബന്ധുക്കളെയും സുഹൃത്തുക്കളെയും വെർച്വൽ സ്ക്രീനിലൂടെ അകത്തളങ്ങളിൽ എത്തിച്ച് അകലത്തിലും അടുപ്പം പുലർത്താൻ ഏവരും ശ്രദ്ധിച്ചു. എങ്കിലും പുറത്തിറങ്ങാനാവാത്തതിലെ പരിഭവം കൊച്ചുകുട്ടികൾ മറച്ചുവച്ചില്ല.
കോവിഡ് ജാഗ്രതയിൽ കൂട്ടം കൂടാനോ പൊതു സ്ഥലങ്ങളിൽ വിനോദ പരിപാടികൾ നടത്താനോ  പാടില്ല.  മാത്രവുമല്ല കൊടും ചൂടു കൂടിയായതോെട പലരും വീടുകളിൽ തന്നെ ഒതുങ്ങി.

beach
റാസൽഖൈമ ഫ്ലെമിങ്‌ ഗോ ബീച്ചിൽ സായാഹ്‌നം ആസ്വദിക്കുന്നവർ. ചിത്രം: ഷാജു ബേബി

നിയമം ലംഘിച്ച് കൂട്ടം കൂടുന്നവർക്കും പരിപാടി സംഘടിപ്പിക്കുന്നവർക്കും പങ്കെടുക്കുന്നവർക്കും കനത്ത പിഴയുള്ളതും പലരെയും നിരുത്സാഹപ്പെടുത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കുടുംബ, സുഹൃദ് സന്ദർശനങ്ങൾ ഒഴിവാക്കി ഫോണിലും വിഡിയോ കോളിലുമായാണ് എല്ലാവും ഈദ് ആശംസ കൈമാറിയത്. ഹസ്തദാനവും ആലിംഗനവുമെല്ലാം ഒഴിവാക്കി. തനിച്ചു താമസിക്കുന്നവരും സ്വന്തം മുറികളിലിരുന്ന് ആഘോഷത്തെ വ്യത്യസ്തമാക്കി. മാളുകളിലും ബീച്ചുകളിലുമാണ് അൽപമെങ്കിലും തിരക്ക് അനുഭവപ്പെട്ടത്. മാസ്ക് ധരിച്ചും അകലം പാലിച്ചും  കരുതലോടെയാണ് ചിലർ പുറത്തിറങ്ങിയത്. 

crowd-in-city-walk
ഈദ് ദിനത്തിൽ ദുബായ് സിറ്റി വാക്കിൽ എത്തിയവർ.

ദുബായ് ഉമ്മുസുഖീം ബീച്ചിൽ ഭേദപ്പെട്ട തിരക്കുണ്ടായിരുന്നു. ദുബായിൽനിന്ന് അബുദാബിയിലേക്കു വരണമെങ്കിൽ കോവിഡ് പരിശോധന നിർബന്ധമായതിനാൽ ഇന്റർസിറ്റി യാത്രകളും കുറഞ്ഞു. അതിർത്തിയിലെ പരിശോധനയ്ക്കുള്ള നീണ്ട തിരക്കുമൂലം പലരും തിരിച്ചുപോയി. എന്നാൽ 4 ദിവസത്തെ അവധി പ്രയോജനപ്പെടുത്താനായി നേരത്തെ തന്നെ പരിശോധന നടത്തിയ ചിലർ ദുബായിലേക്കും അബുദാബിയിലേക്കും എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com