വിദേശ നിക്ഷേപകരെ കൂടുതൽ ആകർഷിക്കാൻ കുവൈത്ത്
Mail This Article
കുവൈത്ത് സിറ്റി∙ വിദേശ നിക്ഷേപകരെ ആകർഷിക്കുന്ന പ്രമുഖ കേന്ദ്രമായി കുവൈത്ത് മാറുമെന്ന് യുഎൻ സെക്രട്ടറി ജനറലിന്റെ പ്രതിനിധിയും കുവൈത്തിലെ റസിഡന്റ് കോ-ഓർഡിനേറ്ററുമായ ഡോ. താരീഖ് അൽ ഷെയ്ഖ്. യുഎന്നും കുവൈത്ത് ആസൂത്രണ വികസന കൗൺസിലും ചേർന്ന് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എണ്ണയെ ആശ്രയിച്ചുള്ളതാണ് കുവൈത്തിലെ വരുമാനത്തിൽ വലിയ പങ്കും. 2018ലെ കണക്കനുസരിച്ച് എണ്ണ കയറ്റുമതിയിലൂടെ 20.4 ബില്യൻ ദിനാർ ആണ് വരുമാനം.
അതേസമയം വിഷൻ-2035 എന്ന പദ്ധതിയിലൂടെ കുവൈത്ത് ലക്ഷ്യമിടുന്ന വരുമാനത്തിലെ വൈവിധ്യം ഉൾപ്പെടെ വിവിധ പദ്ധതികളാണ്. ഈ ലക്ഷ്യം പൂർത്തീകരിക്കാനായാൽ ജിസിസി മേഖലയിലെ സാമ്പത്തിക, സാംസ്കാരിക, വാണിജ്യ മേഖലയിലെല്ലാം കുവൈത്തിന്റെ സ്ഥാനം മെച്ചപ്പെടും. ഒട്ടേറെ വിദേശ നിക്ഷേപകരെ ആകർഷിക്കുന്ന അവസ്ഥയും അതുവഴി സംജാതമാകുമെന്നും അദ്ദേഹം പറഞ്ഞു. എണ്ണ വരുമാനത്തിലൂടെ മാത്രം ലക്ഷ്യത്തിലെത്താൻ കഴിയില്ല. ലക്ഷ്യ പൂർത്തീകരണത്തിനുള്ള പാത ദൈർഘ്യമുള്ളതാണ്.
സ്വകാര്യ പങ്കാളിത്തം എന്നതാണ് അതിനുള്ള വഴികളിലൊന്ന്. എല്ലാ മേഖലയിലും പ്രാപ്തരായവർക്ക് പങ്കാളിത്തം ഉറപ്പാക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് ഇൻവസ്റ്റ്മെന്റ് കമ്പനി, ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ വികസനത്തിനുള്ള ദേശീയ നിധി, റിയൽ എസ്റ്റേറ്റ് യൂണിയൻ, സെയ്‌ൻ കുവൈത്ത്, ഗൾഫ് ബാങ്ക് തുടങ്ങിയവയുമായി സഹകരിച്ചായിരുന്നു വെബിനാർ.