ADVERTISEMENT

ദോഹ∙ വരും ആഴ്ചകളിൽ ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കുള്ള ചാർട്ടേഡ് വിമാന സർവീസുകൾ സജീവമാകും. കോവിഡ്-19 പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയിൽ കഴിയുന്ന ഖത്തർ പ്രവാസികളെ തിരിച്ചെത്തിക്കാൻ പ്രവാസി സംഘടനകളും യാത്രാ ഏജൻസികളും ശ്രമം തുടങ്ങി. ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സെപ്ഷണൽ റീ എൻട്രി പെർമിറ്റ് ലഭിക്കുന്ന ഖത്തർ ഐഡിയുള്ള പ്രവാസികൾക്ക് ഓഗസ്റ്റ് 1 മുതൽ ദോഹയിലേക്ക് മടങ്ങി എത്താൻ സർക്കാർ അനുമതി നൽകിയതോടെയാണ് ശ്രമം തുടങ്ങിയത്.

ഇന്ത്യ വിദേശവിമാനങ്ങൾക്കുള്ള പ്രവേശന വിലക്ക് തുടരുന്നതിനാൽ പ്രവാസികളുടെ മടങ്ങി വരവ് സംബന്ധിച്ച ആശങ്കകൾക്ക് ചാർട്ടേഡ് വിമാനങ്ങൾ വലിയ പരിഹാരമാകും.
ദോഹയിലെ പ്രവാസി സംഘടനകളെ കൂടാതെ യാത്രാ ഏജൻസികളും കമ്പനികളുമെല്ലാം  ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇന്നു മുതൽ ഖത്തർ ഐഡിയുളള പ്രവാസികൾക്ക് മടങ്ങി വരവിനായുള്ള റീ എൻട്രി പെർമിറ്റിനായി അപേക്ഷിക്കാൻ കഴിയും. റീ എൻട്രി പെർമിറ്റ് ലഭിക്കുന്ന പ്രവാസികളെ  കേരളത്തിൽ നിന്ന് ദോഹയിലേക്ക് എത്തിക്കാൻ ഖത്തർ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി, ഖത്തർ ഇൻകാസ് തുടങ്ങിയ പ്രവാസി സംഘടനകൾ വിവര ശേഖരണം തുടങ്ങി കഴിഞ്ഞു. ബന്ധപ്പെട്ട സർക്കാരുകളുടെയും സിവിൽ വ്യോമയാന മന്ത്രാലയങ്ങളുടേയും അനുമതി ലഭിക്കുന്നത് അനുസരിച്ച് ഓഗസ്റ്റ് മധ്യത്തോടെ പ്രവാസി സംഘടനകളുടെ കേരള-ദോഹ ചാർട്ടേഡ് വിമാനങ്ങളുടെ സർവീസ് തുടങ്ങും.

ഓഗസ്റ്റ് ആദ്യ വാരങ്ങളിലായി കൊച്ചി, മുംബൈ, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള ഖത്തർ പ്രവാസികളുമായി ദോഹയിലെ ട്രാവൽ ഏജൻസിയായ മാജിക് ടൂർസ് ഏർപ്പെടുത്തുന്ന ചാർട്ടേഡ് വിമാനങ്ങളും ദോഹയിലെത്തും. കഴിഞ്ഞ ആഴ്ചയിൽ ദോഹയിലെ പ്രമുഖ കമ്പനിയിലെ 100 ലധികം ജീവനക്കാരുമായി മാജിക് ടൂർസിന്റെ ചാർട്ടേഡ് വിമാനം  മുംബൈയിൽ നിന്ന്  എത്തിയിരുന്നു. ജൂൺ പകുതി മുതൽ ജൂലൈ ആദ്യ വാരം വരെ ദോഹയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ചാർട്ടേഡ് വിമാനങ്ങളുടെ തിരക്കായിരുന്നു.

കോവിഡ്-19 പ്രതിസന്ധിയെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ കുടുങ്ങി കിടന്ന പ്രവാസി മലയാളികളെ കേരളത്തിൽ എത്തിക്കാൻ ഖത്തർ കെഎംസിസി, ഖത്തർ ഇൻകാസ്, സംസ്‌കൃതി, ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം തുടങ്ങി പ്രവാസി സംഘടനകൾ ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനങ്ങളിലായി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്കായി 5,000 ത്തിലധികം പ്രവാസികളാണ് മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com