ഡിജിറ്റൽ മികവിൽ രാജ്യം വീണ്ടും മുൻനിരയിൽ
Mail This Article
ദോഹ ∙ ഡിജിറ്റൽ മികവിൽ ഖത്തർ വീണ്ടും മുൻനിരയിലേക്ക്. ഇന്റർനെറ്റ് സന്നദ്ധതാ സൂചികയിൽ ലോക രാജ്യങ്ങൾക്കിടയിൽ ഖത്തർ ഒന്നാമത്. ഓവർ ഓൾ റാങ്കിങ്ങിൽ മേഖലയിൽ 2, ആഗോള തലത്തിൽ 28 സ്ഥാനവുമാണ് ഖത്തറിനുള്ളത്. മേഖലയിൽ 1–ാം സ്ഥാനത്ത് കുവൈത്താണ്. ലണ്ടൻ ആസ്ഥാനമായുള്ള ഇക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ ഗവേഷണ വകുപ്പായ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ ഇൻക്ലൂസിവ് ഇന്റർനെറ്റ് സൂചികയിലാണ് ഖത്തർ മുൻനിരയിൽ തിളങ്ങിയത്.
ഇന്റർനെറ്റ് സന്നദ്ധതയുടെ കാര്യത്തിൽ ആഗോള തലത്തിലെ 100 രാജ്യങ്ങളെ പിന്തള്ളിയാണ് ഖത്തർ ഒന്നാമതെത്തിയത്. ഇന്റർനെറ്റ് ലഭ്യതാശേഷി, കഴിവ്, പിന്തുണ നയം എന്നിവയെല്ലാം പരിശോധിച്ച ശേഷമാണ് സൂചിക തയാറാക്കുന്നത്. ആഗോള തലത്തിൽ ഇന്റർനെറ്റ് ലഭ്യതയുടെ കാര്യത്തിൽ 11-ാം സ്ഥാനത്താണ് ഖത്തർ. അതേസമയം ഇന്റർനെറ്റ് സേവന നിരക്കിന്റെ കാര്യത്തിൽ 42-ാം സ്ഥാനമാണ്.
സൂപ്പർഫാസ്റ്റ് ഇന്റർനെറ്റ്
കഴിഞ്ഞ ഡിസംബറിൽ നടത്തിയ പ്രത്യേക പഠനത്തിൽ മൊബൈൽ ഇന്റർനെറ്റ് വേഗതയുടെ കാര്യത്തിൽ മേഖലയിൽ ഒന്നാമതും ആഗോള തലത്തിൽ രണ്ടാം സ്ഥാനവും ഖത്തറിനായിരുന്നു. ഇക്കഴിഞ്ഞ നവംബറിൽ ഖത്തറിന്റെ ശരാശരി ഡൗൺലോഡ് വേഗം 77.07 എംബിപിഎസും അപ്‌ലോഡ് വേഗം 21.49 എംബിപിഎസുമാണ്. ആഗോള ശരാശരി ഡൗൺലോഡ് വേഗത്തെക്കാൾ ഇരട്ടിയാണ് ഖത്തറിന്റെ ഇന്റർനെറ്റ് വേഗം. നവംബറിൽ ആഗോള ശരാശരി ഡൗൺലോഡ് വേഗം 30.93 എംബിപിഎസും അപ്‌ലോഡ് വേഗം 11.88 എംബിപിഎസും ആയിരുന്നു. സ്വീകാര്യത, നൂതന സാങ്കേതിക വിദ്യ, പുതുമ, സിസ്റ്റം ഓട്ടമേഷൻ എന്നിവയുടെ കാര്യത്തിലെ മികവാണ് ഖത്തറിനെ മുൻനിരയിലേക്ക് എത്തിക്കുന്നത്.