മറീനയിൽ ഇന്ത്യൻ പതാകകൾ പാറിക്കളിച്ചു; ഫ്ലൈബോർഡിൽ ദേശീയപതാകയുമായി പ്രകടനം
Mail This Article
ദുബായ് ∙ മറീനയെ ത്രിവർണത്തിൽ മുക്കിയ സ്വാതന്ത്ര്യദിനാഘോഷം ആവേശകരമായി. ഇന്ത്യയുടെ ദേശീയ പതാകകളും ത്രിവർണ ബലൂണുകളും കൊണ്ട് അലങ്കരിച്ച യോട്ടുകളും ഇന്ത്യക്കാർക്ക് അഭിമാനക്കാഴ്ചയായപ്പോൾ സ്വദേശികൾക്കും മറ്റ് വിദേശികൾക്കും ആ കാഴ്ച കൗതുകകരമായി. ദേശീയ പതാകകളുമായി യോട്ടുകൾ നിരനിരയായി മറീനയിലൂടെ നീങ്ങിയപ്പോൾ അത് മൊബൈലിൽ ഒപ്പിയെടുക്കാൻ നിരവധിപേർ കരയിൽ മൽസരിച്ചു.
ഈസ്റ്റ് മറീനയിൽ നിന്ന് ഐൻ ദുബായ്ക്കു സമീപം ജെബിആർ വരെ യോട്ടുകൾ പരേഡ് നടത്തിയ ശേഷമാണ് ഏവരെയും അത്യാവേശത്തിൽ മുക്കിയ അടുത്ത പ്രകടനം നടന്നത്. ദേശീയഗാനം മുഴങ്ങിയ അന്തരീക്ഷത്തിൽ ഒരുവേള കടലിൽ നിന്ന് ഫ്ലൈബോർഡിൽ ഉയർന്നു വന്നയാൾ ദേശീയപതാക ഉയർത്തിയതോടെ ആഹ്ലാദം അണപൊട്ടി. മറീനയിൽ ആദ്യമായാണ് ഇത്തരത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതും ഫ്ലൈബോർഡിൽ ഇന്ത്യൻ ദേശീയപതാക ഉയർത്തുന്നതും.
കോവിഡിനു ശേഷം വേറിട്ടൊരു സ്വതന്ത്ര്യദിനാഘോഷം എന്ന നിലയിലാണ് ഇത് നടത്തിയതെന്ന് ആഘോഷങ്ങളുടെ സംഘാടകരായ ഡി3 യോട്ട് കമ്പനി എംഡിയും പത്തനംതിട്ട സ്വദേശിയുമായ ഷമീർ മുഹമ്മദലി വ്യക്തമാക്കി. കമ്പനിയുടെ ആറ് വലിയ യോട്ടുകളും ചെറിയ ബോട്ടുകളും ജെറ്റ് സ്കീകളും പരേഡിൽ പങ്കെടുത്തു.
ബോട്ടുകളുടെ പരേഡിനും ജലക്കാഴ്ചകൾക്കും സിഇഒ ഷെഫീഖ് മുഹമ്മദലി നേതൃത്വം നൽകി. ഫ്ലൈബോർഡ് ചാംപ്യൻ അലി ബിൻ ദാലിദാണ് ഇന്ത്യൻ ദേശീയ പാതകയുമായി ആകാശത്ത് തെന്നിയും തെറിച്ചും കടലിൽ ഊളിയിട്ടും പ്രകടനം നടത്തിയത്. പിന്നീട് ഇരു രാജ്യങ്ങളുടെയും പതാകകളുമായും അദ്ദേഹം പ്രകടനങ്ങൾ നടത്തി.
ആഘോഷങ്ങൾക്ക് പലപ്പോഴും ഇന്ത്യയിലും കേരളത്തിലും പോയിട്ടുണ്ടെന്നും എന്നാൽ ഇത്തവണ കോവിഡ് കാരണമാണ് ഇവിടെ യോട്ടിൽ ആഘോഷത്തിൽ പങ്കെടുത്തതെന്നും ഇമറാത്തിയും ലേബർ വകുപ്പിൽ ഉദ്യോഗസ്ഥനുമായ ആദിൽ അൽ ജസ്മി പറഞ്ഞു. അദ്ദേഹത്തോടൊപ്പം അലി അൽ ജസ്മി, അബ്ദുറഹ്മാൻ അൽ ജസ്മി, മുഹമ്മദ് അൽ ഹൊസാനി എന്നിവരും ആശംസകൾ നേർന്നു.
കേരളത്തെ ഏറെ ഇഷ്ടപ്പെടുന്നതായും ആദിൽ പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി മധുരം വിതരണവും നടത്തി.ആദ്യമായി നടത്തിയ ആഘോഷത്തിൽ എല്ലാവരുടെയും പങ്കാളിത്തം ആവേശം പകരുന്നതാണെന്നും അടുത്തവർഷങ്ങളിലും കൂടുതൽ വിപുലമായി സ്വാതന്ത്ര്യദിനാഘോഷം നടത്തുമെന്നും ഷമീർ വ്യക്തമാക്കി.