ഇന്ത്യൻ പാസ്പോർട്ട് പുതുക്കൽ പ്രവാസികൾക്ക് കടമ്പയാകുന്നു; ഏറുന്ന പരാതികൾ
Mail This Article
ദുബായ്∙ ഇന്ത്യൻ പാസ്പോർട്ട് പുതുക്കൽ പ്രവാസികൾക്ക് കടമ്പയാകുന്നതിനെക്കുറിച്ചുള്ള പരാതികൾ ഏറുന്നു. പുലർച്ചെ മുതൽ നീണ്ടവരിയിൽ കാത്തു നിന്നിട്ടും പലർക്കും ടോക്കൺ കിട്ടാതെ മടങ്ങേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്നാണ് പ്രധാന പരാതി. കോൺസുലേറ്റ് സേവനങ്ങൾ ബിഎൽഎസ് കേന്ദ്രങ്ങൾ വഴിയാക്കിയതോടെ ഇടപാടുകൾ ഒരു പരിധിവരെ ലളിതമായിരുന്നു. എന്നാൽ ഇപ്പോൾ സേവനങ്ങൾ സാധാരണക്കാർക്ക് പ്രയാസകരമായി മാറി.
പാസ്പോർട്ട് പുതുക്കൽ അടക്കമുള്ള ഇടപാടുകൾ പൂർത്തീകരിക്കാൻ ഓൺലൈൻ വഴി ബുക്ക് ചെയ്യണം. ഇതിനായി വെബ്സൈറ്റ് സന്ദർശിക്കുന്നവർക്ക് ബുക്കിങ് തീയതി ലഭിക്കുന്നില്ല എന്നതാണ് പ്രധാന പ്രതിസന്ധി.
എമിറേറ്റിലെ പ്രധാന സേവന കേന്ദ്രമായ ബർദുബായിലെ അൽ ഖലീജ് സെന്ററിൽ പ്രവേശിക്കണമെങ്കിൽ മണിക്കൂറുകളോളം വരിയിൽ നിൽക്കണം. 8 മണിക്ക് തുറക്കുന്ന ഈ വ്യാപാര സമുച്ചയത്തിന്റെ മുന്നിലെ ഫൂട്പാത്തിൽ പ്രഭാതം മുതൽ ആളുകൾ വരിനിൽക്കുന്നുണ്ട്. രാവിലെ ആറു മണിക്ക് വരിയിൽ ഇടം പിടിച്ചവർ പ്രവേശന കവാടമെത്തുമ്പോൾ നിരാശരായി മടങ്ങേണ്ടി വരികയാണ്. അപ്പോയന്റ്മെന്റില്ല എന്ന കാരണം പറഞ്ഞാണ് സുരക്ഷാ ജീവനക്കാർ ഇവരെ തിരിച്ചയക്കുന്നത്. എന്നാൽ ഈ മാസം 31 വരെ ഇടപാടുകൾക്ക് അവസരമില്ലെന്നാണു വെബ് സൈറ്റ് കാണിക്കുന്നത്. ഇതര കേന്ദ്രങ്ങളിലെ സ്ഥിതിയും മറിച്ചല്ല. പ്രീമിയം ലോഞ്ചുകളായി തിരിച്ചവയിൽ തീയതി ലഭിക്കുമെങ്കിലും അവിടെ സേവനങ്ങൾക്ക് അധികതുക നൽകണം.
ജോലിയും വേതനവും വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സാധാരണ പ്രവാസികൾക്ക് ഇതു ആലോചിക്കാനാകില്ല. സ്കൂളുകൾ തുറക്കുന്നതിനു മുമ്പ് കുട്ടികളുടെ പാസ്പോർട്ട് പുതുക്കാൻ വരിയിൽ കാത്തുനിന്ന കുടുംബങ്ങളെയും അകത്തേക്ക് പ്രവേശിപ്പിക്കാതെ മാറ്റി നിർത്തി. പത്ത് മണിക്ക് വരുന്ന മാനേജറോട് സംസാരിച്ച ശേഷം തീരുമാനിക്കാമെന്നാണു സെക്യൂരിറ്റി ജീവനക്കാർ ഇവരോട് പറഞ്ഞത്.
രാവിലെ എട്ടിന് തുറക്കുന്ന ഖലീജ് സെന്ററിലെ ഒന്നാം നിലയിലുള്ള സേവന കേന്ദ്രത്തിൽ ആദ്യമെത്തുന്നവർക്കാണു രേഖകൾ സമർപ്പിക്കാൻ അവസരം കിട്ടുക എന്നതാണു പുറത്ത് പ്രഭാതം മുതൽ നീണ്ടനിര രൂപപ്പെടാൻ കാരണം. ജനസാന്ദ്രതയുള്ള മേഖലയായതിനാൽ നടപ്പാതയിലെ ക്യൂ കാൽ നടയാത്രക്കാർക്കും ഉന്തുവണ്ടിയിൽ സാധനങ്ങൾ കൊണ്ടു പോകുന്ന തൊഴിലാളികൾക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ പ്രവേശനം പരിമിതപ്പെടുത്തിയതും തിരക്ക് കൂടാൻ ഇടയാക്കി. പുതിയ സേവന കേന്ദ്രങ്ങൾ തുറന്നു കൊണ്ടോ നിലവിലുള്ളവ സാധാരണക്കാർക്കും പ്രാപ്യമാകുന്ന വിധം പുനക്രമീകരിച്ചോ ഈ പ്രശ്നം പരിഹരിക്കണമെന്നാണ് ഇടപാടിനെത്തുന്നവരുടെ ആവശ്യം.