ഓണക്കോടിക്ക് വെള്ളിത്തിളക്കം
Mail This Article
അബുദാബി∙ പൊന്നോണ പുടവ ചുറ്റിയ വിപണിയിൽ പുതുമകളുടെ വെള്ളിത്തിളക്കം. സിൽവർ ടിഷ്യൂ സിൽക് ഇനത്തിലുള്ള ഓണക്കോടികളാണു വിപണിയിലെ താരം. സാരിയിലും സെറ്റ് സാരിയിയിലും മുണ്ടിലും പട്ടുപാവാടയിലുമുണ്ട് ഈ വെള്ളിത്തിളക്കം.
യുവാക്കളും യുവതികളും വെള്ളിക്കസവുള്ള വസ്ത്രത്തിനു മുൻതൂക്കം നൽകുമ്പോൾ പ്രായമായവരും കുട്ടികളും സ്വർണക്കസവുള്ള വസ്ത്രങ്ങളാണ് ഇഷ്ടപ്പെടുന്നതെന്നു കച്ചവടക്കാർ പറഞ്ഞു. കൃഷ്ണനും രാധയും, കഥകളി, മയിൽപ്പീലി തുടങ്ങിയ ചിത്രപ്പണികൾ ചെയ്ത സാരികൾക്കും ആവശ്യക്കാർ ഏറെ.
മുണ്ട്, സാരി, സെറ്റുസാരി, ജൂബ എന്നിവ സ്വർണ, വെള്ളി വർണങ്ങളിൽ അലങ്കരിച്ചവ ലഭ്യമാണ്. 70–75 ദിർഹം നൽകിയാൽ പ്രത്യേക ചിത്രപ്പണികൾ ചെയ്ത സാരികൾ കിട്ടും. പൊതുവേ 100 ദിർഹത്തിൽ താഴെയുള്ള സാരികളാണ് കൂടുതൽ വിറ്റുപോകുന്നതെന്ന് കച്ചവടക്കാർ പറഞ്ഞു.
50 ദിർഹത്തിന് ജൂബയും മുണ്ടും വാങ്ങാനാണ് പുരുഷന്മാർക്കു താൽപര്യം. മുണ്ടുകൾ 6 മുതൽ 20 ദിർഹത്തിനു വരെ ലഭിക്കും. മുണ്ടുടുക്കാനറിയാത്ത കുട്ടികൾക്കായി ബെൽറ്റോടുകൂടിയ മുണ്ടുകൾക്കും വിപണിയിൽ ഡിമാൻഡുണ്ട്.
സാധാരണക്കാർ താരതമ്യേന വില കുറഞ്ഞ കൈത്തറി വസ്ത്രങ്ങളും ഇഷ്ടപ്പെടുന്നു.
100 ദിർഹത്തിന് വസ്ത്രം വാങ്ങിയാൽ 50 ദിർഹത്തിന്റെ വൗച്ചർ, 2 വസ്ത്രം വാങ്ങിയാൽ ഒരെണ്ണം സൗജന്യമായി തുടങ്ങിയ ഓഫറുകളും പല സ്ഥാപനങ്ങളും അവതരിപ്പിക്കുന്നു.