ഡ്രൈവർമാർക്ക് 2 ആഴ്ചയിൽ ഒരിക്കൽ കോവിഡ് പരിശോധന
Mail This Article
അബുദാബി∙ സ്കൂൾ ബസ് ഡ്രൈവർമാർ 2 ആഴ്ചയിൽ ഒരിക്കൽ കോവിഡ് പരിശോധനയ്ക്കു വിധേയമാകണമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. ഡ്യൂട്ടി സമയങ്ങളിൽ മാസ്കും ഗ്ലൗസും ധരിക്കണം. ഇതുൾപ്പെടെ സ്കൂൾ ബസിൽ സ്വീകരിക്കേണ്ട സുരക്ഷാ മാർഗ നിർദേശങ്ങൾ ഗതാഗത വിഭാഗം പുറത്തിറക്കി. ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും വിദ്യാർഥികളുടെ ശരീരോഷ്മാവ് പരിശോധിക്കണം. 6 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കു മാസ്ക് നിർബന്ധമാണ്.
നിശ്ചിത സീറ്റുകളിൽ മാത്രമേ ഇരിക്കാൻ പാടുള്ളൂ. ബസിലെ ഇരിപ്പിടങ്ങളിൽ 2 മീറ്റർ അകലം പാലിക്കണം. ഡ്രൈവറുടെ സീറ്റ് പ്രത്യേക സ്ക്രീനിട്ട് വേർതിരിക്കണം. കുട്ടികൾ സ്പർശിക്കാൻ ഇടയുള്ള പൊതുസ്ഥലങ്ങളെല്ലാം സമയബന്ധിതമായി അണുവിമുക്തമാക്കണമെന്നും നിർദേശിച്ചു. ഡ്രൈവർമാരും സൂപ്പർവൈസർമാരും അൽഹൊസൻ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നും ബസിൽനിന്ന് കോവിഡ് പകരില്ലെന്ന് ഉറപ്പാക്കുംവിധം സദാ ജാഗ്രത വേണമെന്നും ഗതാഗത വകുപ്പ് നിർദേശിച്ചു.