ദുബായിൽ 6 ദിവസത്തിനകം സൗജന്യ കോവിഡ് പരിശോധന നടത്തിയത് 35,000 സ്‌കൂള്‍ ജീവനക്കാർക്ക്
Mail This Article
ദുബായ് ∙ ദുബായില്‍ ആറു ദിവസത്തിനകം 35,000 സ്‌കൂള്‍ ജീവനക്കാർക്ക് സൗജന്യ കോവിഡ് 19 പരിശോധന നടത്തി. സ്വകാര്യ വിദ്യാലയങ്ങളിലെ അധ്യാപകരടക്കമുള്ള ജീവനക്കാർക്കാണ് സൗജന്യ കോവിഡ് പരിശോധന നടത്തിയതെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) അറിയിച്ചു.
പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായി മുന്‍ കരുതലെന്ന നിലയില്‍ ഹ്യൂമൻ ഡെവലപ്പ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ)യുമായി സഹകരിച്ചായിരുന്നു പരിശോധന. വിദ്യാർഥികളുടെയും സ്‌കൂള്‍ ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ദുബായ് സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് മുന്‍കരുതല്‍ എന്ന നിലക്കാണ് വൈറസ് പരിശോധന നടത്തിയത്.
ഇതിനായി രാജ്യാന്തര നിലവാരത്തിലുള്ള ഡോക്ടര്‍മാരും പാരാ മെഡിക്കല്‍ ജീവനക്കാരടക്കമുള്ള പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. 9 കേന്ദ്രങ്ങളിലായി ആറ് ദിവസം കൊണ്ടാണ് ഇത്രയധികം പേരെ പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധന ഫലം 12 മണിക്കൂറിനുള്ളില്‍ തന്നെ നല്‍കുകയും ചെയ്തു. പൊതു ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമാണന്ന് ഡിഎച്ച്എ വ്യക്തമാക്കി.