സൗദിയിൽ വിദേശികൾക്ക് ക്വാറന്റീൻ 3 ദിവസം മാത്രം; അതിർത്തികൾ തുറന്നു
Mail This Article
റിയാദ്∙ സൗദിയിൽ എത്തുന്ന വിദേശികളുടെ ക്വാറന്റീൻ കാലം 3 ദിവസമാക്കി കുറച്ചു. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചതാണിത്. നേരത്തെ 7 ദിവസം ക്വാറന്റീനിൽ കഴിയണമെന്നായിരുന്നു അറിയിപ്പ്. കോവിഡ് പകർച്ച തടയുന്നതിന്റെ ഭാഗമായി മാർച്ചിൽ അടച്ച കര, നാവിക, വ്യോമ അതിർത്തികൾ തുറന്നതോടെ ഇന്നലെ മുതൽ തിരക്കേറി.
ജിസിസി രാജ്യങ്ങളിൽനിന്നുള്ളവരാണ് കര, വ്യോമ മാർഗം കൂടുതലായി എത്തിയത്. വരും ദിവസങ്ങളിൽ വിമാന സർവീസുകളും സജീവമാകുന്നതോടെ വിമാനത്താവളങ്ങളിലും തിരക്കേറും. 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടാതെ തതമ്മൻ, തവക്കൽനാ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ക്വാറന്റീനിൽ ഇരിക്കുന്ന സ്ഥലം റജിസ്റ്റർ ചെയ്യണം. ആരോഗ്യ വിവരങ്ങളടങ്ങിയ സത്യവാങ്മൂലം നൽകണം.തൊഴിൽ വീസ, സന്ദർശക വീസ, റീഎൻട്രി വീസ എന്നിവയുള്ളവർക്കാണ് നിലവിൽ പ്രവേശനം അനുവദിച്ചത്.
ഇന്ത്യ ഉൾപ്പെടെ മറ്റു വിദേശ രാജ്യങ്ങളിലേക്കുള്ള സാധാരണ സർവീസ് ജനുവരിയിൽ പുനരാരംഭിക്കുമെന്ന് സൗദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ കോവിഡ് വ്യവസ്ഥകൾ പാലിക്കാൻ വിദേശികൾ ബാധ്യസ്ഥരാണെന്നും നിയമ ലംഘകർക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.