മാസ്ക് കഴുത്തിൽ; മലയാളി ആർട്ടിസ്റ്റിനും കിട്ടി കനത്ത പിഴ: മാനദണ്ഡങ്ങൾ കടുപ്പിച്ച് യുഎഇ
Mail This Article
അബുദാബി∙ കോവിഡ് മാനദണ്ഡങ്ങൾ കടുപ്പിച്ച് യുഎഇ. മാസ്ക് ധരിക്കാത്തവരെ കണ്ടെത്താനുള്ള പരിശോധന വ്യാപകമാക്കിയതോടെ മലയാളികളടക്കം നിരവധി ആളുകൾക്ക് 3000 ദിർഹം വീതം (60,000 രൂപ) പിഴ കിട്ടി. മാസ്ക് ധരിക്കാതെ ജോലി ചെയ്യുകയും പൊതു സ്ഥലത്ത് എത്തുകയും ചെയ്തതിനാണ് പിഴ. വ്യക്തിയുടെയും സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ മാസ്ക് ധരിക്കുന്നതിൽ വീഴ്ച പാടില്ലെന്ന് പൊലീസ് പറഞ്ഞു.
അബുദാബി നഗരത്തിനു പുറമെ മുസഫ വ്യവസായ മേഖല, മുസഫ ഷാബിയ, ബനിയാസ്, അൽ വത്ബ, അൽദഫ്റ, അൽഐൻ എന്നിവിടങ്ങളിലെല്ലാം പരിശോധന വ്യാപകമാക്കി. ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലും നിയമം കർശനമാക്കിയിട്ടുണ്ട്.മാസ്ക് കഴുത്തിലേക്കു ഇറക്കിയിട്ട് വിവിധ ജോലിയിൽ ഏർപ്പെട്ടവർക്കും പിഴ ലഭിച്ചു.
അബുദാബിയിൽ റസ്റ്ററന്റിന്റെ ചുമരിൽ ചിത്രം വരയ്ക്കുകയായിരുന്ന മലയാളി ആർട്ടിസ്റ്റിനും ഇവിടത്തെ ജീവനക്കാർക്കും ഭക്ഷണം ഓർഡർ ചെയ്യാൻ എത്തിയ മറ്റൊരു മലയാളിക്കുമാണ് ഏറ്റവും ഒടുവിൽ പിഴ കിട്ടിയത്. ചില ബഖാലയിൽ (ഗ്രോസറി) ജോലി ചെയ്യുന്നവർക്കും ഡെലിവറി ബോയ്സിനും സായാഹ്ന സവാരിക്ക് ഇറങ്ങിയവർക്കും മാസ്ക് ധരിക്കാത്തതിന് പിഴ ലഭിച്ചിരുന്നു. എമിറേറ്റ്സ് ഐഡി വാങ്ങി നിയമലംഘനം രേഖപ്പെടുത്തിയ ഉടൻ 3000 ദിർഹം പിഴ ഒരു മാസത്തിനകം അടയ്ക്കണമെന്ന സന്ദേശം എസ്എംഎസ് ആയി എത്തുകയും ചെയ്തു.